പീരുമേട്ടിൽ റിമാൻഡ് പ്രതി മരിച്ച സംഭവം; പത്ത് പൊലീസുകാർക്കെതിരെ നിയമ നടപടി

ഇടുക്കി പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ 10 പൊലീസുകാർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. നെടുങ്കണ്ടം എസ് ഐ ഉൾപ്പെടെ നാലുപേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സി ഐ അടക്കം ആറുപേരെ കൂട്ടത്തോടെ സ്ഥലംമാറ്റി. പ്രതി വാഗമൺ സ്വദേശി രാജ്കുമാർ മരിച്ചത് കസ്റ്റഡി മർദ്ദനം കാരണമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയാണ് മരിച്ച രാജ്കുമാർ. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീരുമേട് സബ് ജയിലിൽ എത്തിച്ചത്. ജയിലിൽ എത്തിയത് മുതൽ രാജ്കുമാർ തീരെ അവശനായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് പ്രതി ഡോക്‌റോട് പറഞ്ഞതായാണ് സൂചന.
ബന്ധുക്കളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഇരു കാൽമുട്ടിനും താഴെ മൂന്നിടങ്ങളായി തൊലി അടർന്ന് മാറിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ന്യൂമോണിയ ബാധയാണ് മരണകാരമെന്നാണ് പോസ്റ്റ്‌മോർത്തിലെ പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കസ്റ്റഡി മരണം എന്ന ആരോപണത്തിൽ നെടുങ്കണ്ടം എസ്‌ഐ കെ എ സാബു ഉൾപ്പെടെ നാല് പൊലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്. സിഐ റെജി.എം.കുന്നിപ്പറമ്പനെ മുല്ലപ്പെരിയാർ സ്റ്റേഷനിലേക്കും അഞ്ച് പേരെ എ ആർ ക്യാമ്പിലേക്കും കൂട്ടത്തോടെ സ്ഥലംമാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here