Advertisement

ആന്തൂരിലെ ആത്മഹത്യ; നഗരസഭ സെക്രട്ടറിയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

June 25, 2019
Google News 1 minute Read

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ സെക്രട്ടറിയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കും വരെ അറസ്റ്റ് തടയണമെന്ന ആന്തൂർ നഗരസഭാ മുൻ സെക്രട്ടറിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സസ്‌പെൻഷനിൽ കഴിയുന്ന എം കെ ഗിരീഷാണ് ഹർജി നൽകിയത്. സാജന്റെ ഭാര്യയെ കേസിൽ കക്ഷി ചേർക്കും

ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിന് പിന്നിൽ നഗരസഭാ സെക്രട്ടറിയാണെന്ന് അന്വേഷണ സംഘം പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ഗിരീഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൺവെൻഷൻ സെന്ററിന് അനുമതി വൈകിപ്പിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമം നടന്നുവെന്നും രേഖകളുടെ പ്രാഥമിക പരിശോധനയിൽ ഇത് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.

നഗരസഭയിലെ രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. മുനിസിപ്പൽ എഞ്ചിനീയർ അടക്കം ഓഡിറ്റോറിയത്തിന് അനുമതി നൽകാണമെന്ന് ശുപാർശ ചെയ്തിട്ടും നഗരസഭാ സെക്രട്ടറിയാണ് അതിന് തടസം നിന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഓഡിറ്റോറിയം നിർമ്മിച്ചതിലെ അപാകതകൾ ചൂണ്ടിക്കാട്ടി പല തവണ നോട്ടീസ് അയച്ചു. അപാകതകൾ ഒറ്റ നോട്ടീസിൽ ഒതുക്കുന്നതിന് പകരം പല നോട്ടീസുകൾ നൽകിയത് ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം കൺവെൻഷൻ സെന്ററിന് നഗരസഭ ഇന്ന് അനുമതി നൽകിയേക്കും.

ദിവസങ്ങൾക്ക് മുൻപാണ് കൊറ്റാളി സ്വദേശി സാജൻ പാറയിലിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 20 വർഷത്തോളം നൈജീരിയയിൽ ബിസിനസ് ചെയ്തിരുന്ന സാജൻ സമ്പാദ്യം മുഴുവൻ ചിലവഴിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. സാജന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ആന്തൂരിൽ നിർമ്മിച്ച ‘പാർത്ഥ കൺവെൻഷൻ സെന്റർ’ എന്ന ഓഡിറ്റോറിയം. ഓഡിറ്റോറിയത്തിന് നഗരസഭ അധികൃതർ അനുമതി നിഷേധിച്ചതിൽ മനംനൊന്തായിരുന്നു സാജൻ ആത്മഹത്യ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here