മൈക്ക് പോംപിയോ-നരേന്ദ്ര മോദി കൂടിക്കാഴ്ച്ച അവസാനിച്ചു; വ്യാപാര ബന്ധം മെച്ചപ്പെടുത്താനും ഭീകരത, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ സഹകരിച്ചു നീങ്ങാനും ധാരണ
ജി 20 ഉച്ചകോടിക്ക് മുന്നോടിയായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്തോ പസഫിക് മേഖലയിലെ വ്യാപാര ബന്ധം മെച്ചപ്പെടുത്താനും ഭീകരത, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ സഹകരിച്ചു നീങ്ങാനും ചർച്ചകളിൽ ധാരണയായി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും യു.എസ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി.
ഈ മാസം 28, 29 തീയതികളിൽ ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രാജ്യത്തെത്തിയത്. രാവിലെ സൗത്ത് ബ്ലോക്കിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നിർണായക ചർച്ചകൾ നടത്തിയ മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിലെ സഹകരണം, ഇന്ത്യൻ പൗരന്മാർക്കുള്ള എച്1ബി വിസയിൽ അമേരിക്കയുടെ നിയന്ത്രണം, റഷ്യയുമായുള്ള എസ് 400 മിസൈൽ ഇടപാടിലെ കല്ലുകടികൾ, ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി എന്നിവ ചർച്ചയായി.
ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്താനിരിക്കുകയാണ്. തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശ്കതമാക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടന്ന കൂടിക്കാഴ്ചയിൽ ധാരണയായി. അതേസമയം, ആയുധവ്യാപാരത്തിനാണ് മൈക്ക് പോംപിയോയുടെ സന്ദർശനമെന്ന് ആരോപിച്ചു ഇടതുപക്ഷ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here