കാസർഗോഡ് ജനറൽ ആശുപത്രിയിൽ കൈക്കൂലി വാങ്ങിയ രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ; ട്വന്റി ഫോർ ഇംപാക്ട്
കാസർഗോഡ് ജനറൽ ആശുപത്രിയിൽ കൈക്കൂലി വാങ്ങിയ രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ. അനസ്‌തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കെ.എം വെങ്കിടഗിരി, ജനറൽ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ.പി.വി സുനിൽ ചന്ദ്രൻ എന്നിവരെയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിർദേശ പ്രകാരം അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഡോക്ടർമാർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ട്വന്റി ഫോറാണ് പുറത്തുവിട്ടത്.
ഹെർണിയ അസുഖവുമായി എത്തിയ രോഗികളിൽ നിന്നും ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നതിന്റെ ചിത്രങ്ങൾ സഹിതം ജൂൺ 18 നാണ് ട്വന്റി ഫോർ റിപ്പോർട്ട് ചെയ്തത്. 5000 രൂപ രോഗിയിൽ നിന്നും ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ട്വന്റി ഫോറിന് ലഭിച്ചത്. തുടർന്ന് സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് രണ്ട് ഡോക്ടർമാരെയും സസ്‌പെൻഡ് ചെയ്യാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്ന് നിർദേശം നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here