പാഞ്ചാലമേട്ടിലുള്ള 145 ഏക്കർ മിച്ച ഭൂമിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇടുക്കി ജില്ലയിലെ പാഞ്ചാലമേട്ടിലുള്ള 145 ഏക്കർ മിച്ച ഭൂമിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഭൂമി ഏറ്റെടുക്കുമ്പോൾ അവിടെ കുരിശോ ഹിന്ദു ക്ഷേത്രമോ ഉണ്ടായിരുന്നില്ല. 1976ലാണ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
എബ്രഹാം ജോർജ് കള്ളിവയലിൽ എന്നയാളിൽ നിന്നുമാണ് സർക്കാർ പാഞ്ചാലിമേട്ടിലെ 145 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കുമ്പോൾ അവിടെ കുരിശോ ഹിന്ദു ക്ഷേത്രമോ ഉണ്ടായിരുന്നില്ലെന്നാണ് റവന്യു മഹസറിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. പാഞ്ചാലിമേട്ടിലെ ഭൂമി നിലവിൽ ഡിടിപിസിയുടെ കയ്യിലാണ്. റവന്യു ഭൂമിയിൽ ക്ഷേത്രം നിർമിച്ചത് 1976ന് ശേഷമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാഞ്ചാലിമേട്ടിൽ നിലവിൽ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഇല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
അതേസമയം പാഞ്ചാലിമേട്ടില്‍ 1976ന് മുന്‍പ് ഭുവനേശ്വരി ക്ഷേത്രം നിലനിന്നിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. സെറ്റില്‍മെന്റ് രേഖകളില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു. ഇതോടെ വിശദമായ സെറ്റിൽമെന്‍റ് രജിസ്റ്റര്‍ ഹാജരാക്കാൻ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേട്ടശേഷമെ വിശദമായ വിധി പ്രസ്താവം ഉണ്ടാകു എന്ന നിലപാടിലാണ് കോടതി. കേസ് വീണ്ടും ഈ മാസം 29 ന് കോടതി പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here