പ്രണയം നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

കൊല്ലം ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന് പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി അനന്തുവാണ് ആക്രമിയെന്ന് പൊലീസ് പറഞ്ഞു.
പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം. ശാസ്താംകോട്ട തോട്ടത്തുമുറി സ്വദേശിനിയായ പതിനേഴുകാരിയാണ് അക്രമണത്തിനിരയായത്. വീടിന്റെ മുകളിലത്തെ വാതിലിലൂടെ വീടിനകത്ത് പ്രവേശിച്ച അനന്തു ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ കുത്തുകയായിരുന്നു.
സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മൂന്നു തവണ കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ രക്ഷപ്പെട്ടു.
വീട്ടുകാര്‍ പെണ്‍കുട്ടിയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു അനന്തു. ഇയാള്‍ ജോലി നോക്കിയിരുന്ന സ്വകാര്യ ബസിലായിരുന്നു പെണ്‍കുട്ടി പതിവായി പോയിരുന്നതെന്ന് പറയപ്പെടുന്നു. നിരന്തരമായി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും ഇത് നിരസിക്കുകയും ചെയ്താണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
അനന്തുവിനായി ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here