കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും തിരിച്ചെടുക്കാന്‍ തീരുമാനമായി

കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എംപാനല്‍ ഡ്രൈവര്‍മാരെയും തിരിച്ചെടുക്കും. പിരിച്ചുവിട്ട 2107 ഡ്രൈവര്‍മാരെയും ലീവ് വേക്കന്‍സിയില്‍ നിയമിക്കും. ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന് പിന്നാലെ പ്രതിസന്ധി രൂക്ഷമാകുന്നതിന് പിന്നാലെയാണ് നടപടി. സംസ്ഥാനത്താകെ 390 സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്. പ്രതിസന്ധി പരിഹരിക്കാനായി ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഇന്ന് യോഗം ചേരും.
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന് പിന്നാലെ സംസ്ഥാനവ്യാപകമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെയാണ് എംപാനല്‍ ഡ്രൈവര്‍മാരെയും തിരിച്ചെടുക്കാനുള്ള നീക്കം. 179 ദിവസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് ഇവരെ നിയമിക്കുക. എംപാനല്‍ കണ്ടക്ടര്‍മാരെ നിയമിച്ചതിന് സമാനമായ വ്യവസ്ഥയിലാണ് ഇവരെ നിയമിക്കുക.
തെക്കന്‍ കേരളത്തിനെയാണ് കെഎസ് ആര്‍ടിസിയിലെ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. ദക്ഷിണ മേഖലയില്‍ 293 സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്. വടക്കന്‍ കേരളത്തില്‍ 68 സര്‍വീസുകള്‍ മുടങ്ങി. മധ്യ കേരളത്തില്‍ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. എംപാനലുകാരെ പിരിച്ചു വിടാന്‍ ഏപ്രിലില്‍ നിന്ന് ജൂണ്‍ 30 വരെ സാവകാശം അനുവദിച്ചിട്ടും കെഎസ്ആര്‍ടിസി ഒരു കൂടിയാലോചനകളും നടത്തിയില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. അവധിയിലായിരുന്ന ഡ്രൈവര്‍മാരെ തിരിച്ചുവിളിച്ചാണ് പല ഡിപ്പോകളും നിലവില്‍ പ്രതിസന്ധിയെ മറികടക്കുന്നത്. പിരിച്ചു വിട്ടവരെ ലീവ് വേക്കന്‍സിയില്‍ നിയമിക്കുന്ന കാര്യത്തില്‍ ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം അംഗീകാരം നല്‍കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here