രാജ്യം സാമ്പത്തിക മുന്നേറ്റത്തിലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍
രാജ്യം സാമ്പത്തിക മുന്നേറ്റത്തിലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വ്വെ. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ഏഴുമുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നും സാമ്പത്തിക സര്‍വ്വ പ്രവചിക്കുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധന വെല്ലുവിളിയാണെന്നും, 2019-20 സാമ്പത്തിക വര്‍ഷം ഇന്ധനവില കുറയും എന്നും സാമ്പത്തിക സര്‍വ്വേയില്‍ പരാമര്‍ശിക്കുന്നു.
മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്റെ നേത്യത്വത്തിലാണ് സാമ്പത്തിക സര്‍വ്വേ തയ്യാറാക്കിയത്. കഴിഞ്ഞ 12 മാസത്തെ സാമ്പത്തിക നില പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സമ്പത്ത് ഘടന ശരിയായ ദിശയില്‍ മുന്നേറുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്നതായി സമ്പത്തിക സര്‍വ്വേ വ്യക്തമാക്കുന്നു.
2019- 20 സാമ്പത്തിക വര്‍ഷം ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ചയാണു സാമ്പത്തിക സര്‍വ്വേയുടെ ലക്ഷ്യം. 2025ല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി 5 ട്രില്യന്‍ ആകണം. ഇതിന് ജിഡിപി എട്ടു ശതമാനമാകണം എന്നും സാമ്പത്തിക സരവ്വേ ചൂണ്ടിക്കാട്ടുന്നു. കുതിച്ചുയര്‍ന്ന ഇന്ധനവിലയില്‍ കുറവ് വരും. പൊതുധനകമ്മി 2018ല്‍ 6.4 ശതമാനമായിരുന്നത് 2019ല്‍ 5.8 ശതമാനമായി കുറഞ്ഞത് നല്ല സൂചനയാണ്. വന്‍തോതില്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ച് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകും എന്ന സൂചനയും സാമ്പത്തിക സരവ്വേ നല്‍കുന്നു. വളര്‍ച്ചയിലെ മെല്ലപ്പോക്ക്, ജിഎസ്ടി, കാര്‍ഷിക പദ്ധതികള്‍ എന്നിവയാണ് സാമ്പത്തിക രംഗത്തിന് വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയുള്ള ഘടകങ്ങളായി സാമ്പത്തിക സര്‍വ്വേ വിലയിരുത്തുന്നത്. രാജ്യാന്തര വളര്‍ച്ചയിലെ മാന്ദ്യവും വാണിജ്യ മേഖലയിലെ പ്രശ്‌നങ്ങളും കയറ്റുമതിയെ ബാധിച്ചേക്കും എന്ന മുന്നറിയിപ്പും സാമ്പത്തിക സര്‍വ്വേ നല്‍കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here