ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് നേരേ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ 9 പേര്‍ക്ക് വധശിക്ഷ
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് നേരേ 1994 ല്‍ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ 9 പേര്‍ക്ക് വധശിക്ഷ. കൂട്ടുപ്രതികളായ 25 പേരെ ജീവപര്യന്തം തടവിനും ബംഗ്ലാദേശ് സുപ്രീം കോടതി ശിക്ഷിച്ചു. 1994 സെപ്റ്റംബര്‍ 24 ന് ട്രെയിന്‍ യാത്രക്കിടെയാണ് ഹസീനക്ക് നേരെ ആക്രമണമുണ്ടായത്.
കേസില്‍ ആകെയുള്ള 34 പ്രതികളില്‍ 9 പേരെ വധശിക്ഷക്ക് വിധിച്ച ബംഗ്ലാദേശ് സുപ്രീംകോടതി 25 പേര്‍ക്ക് ജീവപരന്ത്യം തടവും വിധിച്ചു. ഇപ്പോള്‍ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന സംഭവം നടക്കുമ്പോള്‍ പ്രതിപക്ഷനേതാവായിരുന്നു. ട്രെയിനില്‍ യാത്ര ചെയ്തു കൊണ്ടിരുന്ന ഹസീനക്ക് നേരേ പക്ഷി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അക്രമികള്‍ ഹസീന സഞ്ചരിച്ചിരുന്ന ട്രെയിന് നേരേ വെടിയുതിര്‍ക്കുകയും ബോംബെറിയുകയും ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേറ്റ ആക്രമണത്തില്‍ നിന്നും ഹസീന പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അതേസമയം പ്രതിപക്ഷനേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദാ സിയ കോടതി വിധിക്കെതിരെ രംഗത്തെത്തി. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിതെന്ന് സിയ ആരോപിച്ചു. എന്നാല്‍ 24 വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ പുറത്തുവന്ന വിധിയില്‍ ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതാക്കള്‍ സന്തോഷം പ്രകടിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here