ക്രിക്കറ്റിൽ പിച്ചിൽ വീണ്ടും മരണം; ബൗൺസറേറ്റ് കശ്മീർ ക്രിക്കറ്റർ മരിച്ചു

ക്രിക്കറ്റ് പിച്ചിൽ വീണ്ടും മരണം. ദക്ഷിണ കശ്മീരില്‍ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെ പന്ത് കഴുത്തില്‍ തട്ടി കൗമാര ക്രിക്കറ്റ് താരത്തിന് ജീവന്‍ നഷ്ടമായി. അണ്ടർ 19 ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അപകടം.
പതിനെട്ടുകാരനായ ജഹാംഗീര്‍ അഹമ്മദ് വാറിനാണ് ബൗൺസറേറ്റ് ജീവന്‍ നഷ്ടമായത്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും കഴുത്തിലെ മര്‍മപ്രധാനമായ ഭാഗത്ത് പന്ത് തട്ടിയതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. ബൗൺസറിൽ പുൾ ഷോട്ടിനു ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ട ജഹാംഗീറിൻ്റെ കഴുത്തിൽ പന്ത് കൊള്ളുകയായിരുന്നു. പന്ത് തട്ടിയ ഉടന്‍ തന്നെ ജഹാംഗീറിന് ബോധം നഷ്ടമായി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുന്‍പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തെ ഓസ്ട്രേലിയൻ താരം ഫിലിപ്പ് ഹ്യൂസ് ബൗൺസറേറ്റ് മരണപ്പെട്ടത് ക്രിക്കറ്റ് ലോകത്തിനു വലിയ ഞെട്ടലായിരുന്നു. ഹ്യൂസിന്റെ കഴുത്തിന് പിന്നില്‍ പന്ത് തട്ടിയ ഭാഗത്തു തന്നെയാണ് ജഹാംഗീറിനും പരിക്കേറ്റതെന്ന് യൂത്ത് സര്‍വീസസ് ആന്റ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. സലീം ഉര്‍ റഹ്മാന്‍ പറഞ്ഞു.
2014 നവംബര്‍ 25ന് സിഡ്‌നി ക്രിക്കറ്റ് മൈതാനത്തുവെച്ചാണ് ഫിലിപ്പ് ഹ്യൂസിന്റെ കഴുത്തിനു പിന്നില്‍ ബൗണ്‍സറേറ്റത്. അപകടം നടന്നതിനു തൊട്ടുപിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹ്യൂസ് രണ്ടു ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here