ധോണിയെ ഏഴാമത് ഇറക്കിയതിനെ ന്യായീകരിച്ച് രവി ശാസ്ത്രി
ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ധോണിയെ ഏഴാം നമ്പറിൽ ഇറക്കിയതിനെ ന്യായീകരിച്ച് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. നേരത്തെ ഇറക്കി ധോണിയുടെ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാനാണ് ടീം ശ്രമിച്ചതെന്നും അതൊരു കൂട്ടായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
നേരത്തെ ഇറങ്ങി ധോണിയുടെ വിക്കറ്റ് നേരത്തെ നഷ്ടപ്പെടുക എന്നത് നമ്മള്‍ ആഗ്രഹിക്കാത്ത കാര്യമാണ്. ചെയ്‌സിങ്ങിലെ സാധ്യതകളെല്ലാം അത് ഇല്ലാതെയാക്കിയേക്കും. ധോണിയുടെ അനുഭവസമ്പത്ത് അവസാനമാണ് നമുക്ക് വേണ്ടിയിരുന്നത്. എക്കാലത്തേയും മികച്ച ഫിനിഷറാണ് അദ്ദേഹം. അങ്ങനെ തന്നെ അദ്ദേഹത്തെ ഉപയോഗിച്ചില്ലെങ്കില്‍ അത് കുറ്റകരമാവും. ടീം അംഗങ്ങള്‍ക്കെല്ലാം അത് അറിയാമായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.
30 മിനിറ്റില്‍ അവിടെ സംഭവിച്ചത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങള്‍ നേടിയെടുത്ത ഏറ്റവും മികച്ച ടീം എന്ന ഖ്യാതിയെ ഇല്ലാതാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലയുയര്‍ത്തി മുന്നോട്ടു പോവുക. ഒരു ടൂര്‍ണമെന്റ്, ഒരു പരമ്പര, അതില്‍ 30 മിനിറ്റ്, അതൊന്നുമില്ല മികവ് നിര്‍ണയിക്കുന്നത്. നിങ്ങള്‍ ബഹുമാനം നേടിയെടുത്തു കഴിഞ്ഞു. നിരാശയും വേദനയുമുണ്ട് നമുക്ക്. പക്ഷേ, കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകടനമോര്‍ത്ത് നിങ്ങള്‍ അഭിമാനിക്കണം എന്ന് ശാസ്ത്രി ടീം അംഗങ്ങളോട് പറഞ്ഞു.
മത്സരത്തിൽ ധോണിയെ ഏഴാം നമ്പറിൽ ഇറക്കിയത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. സച്ചിൻ തെണ്ടുൽക്കർ അടക്കം പല മുൻ താരങ്ങളും ഈ തീരുമാനത്തിനെതിരെ രംഗത്തു വന്നു. ആദ്യ വിക്കറ്റുകൾ വേഗം നഷ്ടമായപ്പോൾ പരിചയ സമ്പന്നനായ ഒരു കളിക്കാരൻ ക്രീസിലുണ്ടാവേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് പലരും നിരീക്ഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here