കോഴിക്കോട് ജില്ലയിൽ വീണ്ടും കവർച്ചാ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

കോഴിക്കോട് ജില്ലയിൽ വീണ്ടും കവർച്ചാ ശ്രമം. ഈസ്റ്റ് മൂഴിക്കലിലെ ജ്വല്ലറിയിലും കവർച്ചാ ശ്രമം നടന്നു. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം ഓമശ്ശേരിയിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റുള്ളവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി
ഈസ്റ്റ് മൂഴിക്കലിലെ റോയൽ ഗോൾഡ് ജ്വല്ലറിയുടെ ഷട്ടറിന്റെ അടിഭാഗം തകർത്തായിരുന്നു കവർച്ചാ ശ്രമം. പുലർച്ചെ പൊലീസ് പട്രോളിങ്ങിനിടയാണ് കവർച്ചാ ശ്രമം ശ്രദ്ധയിൽപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
ഇന്നെലെ രാത്രിയിൽ കോഴിക്കോട് ജില്ലയിലെ മറ്റൊരു ജ്വല്ലറിയിലും കവർച്ച നടന്നിരുന്നു. രാത്രി ഏഴരയോടെ ഓമശ്ശേരിയിലെ ശാദി ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ ആയിരുന്നു കവർച്ച നടന്നത്. ജ്വല്ലറിയിൽ എത്തിയ മൂന്നംഗ കവർച്ചാ സംഘം തോക്ക് ചൂണ്ടി 15 പവനിലധികം കവർന്നിരുന്നു. സംഘത്തിലെ ഒരാളെ ജ്വല്ലറിയിലെ ജീവനക്കാർ പിടികൂടി പൊലീസിൽ എൽപിച്ചിരുന്നു. ഇയാളും ഇതര സംസ്ഥാന തൊഴിലാളിയാണ്. ഇയാളിൽ നിന്നും തോക്കും കത്തിയും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്, അതേസമയം സ്വർണവുമായി രക്ഷപ്പെട്ട മറ്റു രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കി. ഇവർ അധികദൂരം പോയിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here