യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; പ്രതികളുണ്ടെന്ന് സംശയിക്കുന്ന ഇടങ്ങളിൽ റെയ്ഡ് നടത്താനാകാതെ പൊലീസ്

യൂണിവേഴ്‌സിറ്റി കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തി പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ അറസ്റ്റു ചെയ്യാനാകാതെ പൊലീസ്. പ്രതികളെ അറസ്റ്റു ചെയ്യാതിരിക്കാൻ പൊലീസിനു മേൽ സമ്മർദ്ദമുണ്ടെന്നാണ് സൂചന. പ്രതികളുണ്ടെന്ന് സംശയിക്കുന്ന പിഎംജി സെന്ററിലും ഹോസ്റ്റലുകളിലും പൊലീസിന് ഇതുവരെ റെയ്ഡ് നടത്താൻ സാധിച്ചിട്ടില്ല. റെയ്ഡിനെത്തിയ പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലം മടങ്ങിപ്പോയതായാണ് വിവരം.
അതേസമയം, കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് പിടിയിലായി. എസ്എഫ്‌ഐ പ്രവർത്തകനായ നേമം സ്വദേശി ഇജാബ് ആണ് പിടിയിലായത്. കേസിൽ പ്രതി ചേർക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരിലൊരാളാണ് ഇജാബ്. അതിനിടെ സംഘർഷത്തിലെ ഒന്നും രണ്ടും പ്രതികൾ പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത് സംബന്ധിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷിക്കുക. ഒന്നാം പ്രതിയും അഖിലിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ശിവരഞ്ജിത്തിന് ഒന്നാം റാങ്കും രണ്ടാം പ്രതി നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്. കൂടുതൽ എസ്എഫ്‌ഐക്കാർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യവും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും.
അഖിലിനു നേരെ പ്രതികളുടെ ഭാഗത്തു നിന്നും മുൻപും ഭീണികൾ നേരിട്ടിരുന്നതായും അഖിലിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ചേർക്കപ്പെട്ടവർക്കെതിരെ ഏതെങ്കിലും തരത്തിൽ പരാതിപ്പെട്ടാൽ അഖിലിനെ കോളേജിൽ പഠിപ്പിക്കില്ല എന്നും പ്രതികൾ പറഞ്ഞിരുന്നതായും അഖിലിന്റെ അച്ഛൻ പരാതിപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here