കാര്യവട്ടം ക്യാമ്പസിൽ വെച്ച് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ക്യാമ്പസിനുള്ളിൽ കാട്ടിൽ കണ്ടെത്തി
കാര്യവട്ടം ക്യാമ്പസിനുള്ളിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിംഗിലെ എംടെക് വിദ്യാർഥിയായ ശ്യാം പത്മനാഭന്റെ മൃതദേഹമാണു ക്യാമ്പസിനുള്ളിലെ കാട്ടിൽനിന്നു കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക നിഗമനം.
ദുർഗന്ധത്തെ തുടർന്നു യൂണിവേഴ്സിറ്റി ജീവനക്കാർ നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച നിലയിലാണ്. മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ച ബാഗിൽ നിന്ന് ഐഡി കാർഡും പുസ്തകങ്ങളും മൊബൈൽ ഫോണും കിട്ടിയതിൽ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ തിങ്കളാഴ്ചമുതലാണ് ശ്യാമിനെ കാണാതായത്. തുടർന്നു നടത്തിയ പരിശോധനയിൽ കാര്യവട്ടം ക്യാമ്പസിലാണ് അവസാനമായി ഇയാളുടെ ഫോണ് ലൊക്കേഷൻ കാണിച്ചിരുന്നത്. ശ്യാം ക്യാമ്പസിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
വടകര സ്വദേശിയായ ശ്യാം ടെക്നോപാർക്കിലെ ജീവനക്കാരിയായ സഹോദരിയോടൊപ്പം പാങ്ങപ്പാറയിലുള്ള ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച ലൈബ്രറിയിൽ പോകുന്നുവെന്നു പറഞ്ഞാണു വീട്ടിൽ നിന്നിറങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here