വയനാട്ടിൽ തൊഴിൽ പരിശീലനത്തിന്റെ മറവിൽ ഭിന്നശേഷിക്കാർക്ക് പീഡനം
വയനാട്ടില്‍ ഭിന്നശേഷിക്കാരെ ലൈംഗികമായി ചൂഷണം ചെയ്തായി പരാതി.ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന വടുവഞ്ചാല്‍ നവജീവന്‍ ട്രസ്റ്റിനെതിരെയാണ് ജീവനക്കാര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനം അടച്ചു പൂട്ടാന്‍ സാമൂഹ്യ നീതി വകുപ്പ് നിര്‍ദ്ദേശിച്ചു.
വടുവഞ്ചാല്‍ പള്ളിത്താഴത്ത് ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന നവജീവന്‍ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലായ 25 പേരാണ് പരിശീലനം നടത്തിയിരുന്നത്.കഴിഞ്ഞ 9 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചത്. തങ്ങള്‍ നേരിടുന്ന തൊഴില്‍ പീഡനത്തിനു പുറമെ പരിശീലനത്തിനെത്തുന്ന ഭിന്ന ശേഷിക്കാര്‍ സ്ഥാപന നടത്തിപ്പുകാരില്‍ നിന്ന് ലൈംഗിക പീഡനമടക്കം നേരിടുന്നതായാണ് ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്. ചില വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ജീവനക്കാരുടെ പരാതി സ്ഥിരീകിരക്കുന്നു.
നവജീവന്‍ ട്രസ്റ്റിന് ഇത്തരമൊരു സ്ഥാപനം നടത്താന്‍ നിയമപരമായി അനുമതിയില്ലെന്നാണ് അമ്പലവയല്‍ പഞ്ചായത്ത് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിച്ചത്.തുടര്‍ന്ന് സ്ഥാപനത്തില്‍ പരിശോധന നടത്തിയ സാമൂഹ്യ നീതി വകുപ്പ് പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി.ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.എന്നാല്‍ പരാതിയിലെ ആരോപണങ്ങള്‍ വ്യാജമാണെന്ന് നവജീവന്‍ ട്ര്സ്റ്റ് ചെയര്‍മാന്‍ എല്‍ദോ പറയുന്നു.ഇക്കാര്യം ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ബോധ്യപ്പെടുത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here