കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ആഭ്യന്തര കലാപം കടുപ്പിച്ച് എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികര്‍
ആഭ്യന്തര കലാപം കടുപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണച്ചുമതലകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വൈദികര്‍ ബിഷപ്പ് ഹൗസില്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു. സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ടെത്തി ചര്‍ച്ച നടത്താതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വൈദികരുടെ നിലപാട്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖകള്‍ ചമച്ചുവെന്ന കേസില്‍ കൂടുതല്‍ കൂടുതല്‍ വൈദികരെ അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെയാണ് വൈദികര്‍ പ്രതിഷേധം കടുപ്പിച്ചത്. രാവിലെ കര്‍ദിനാളിനെ ബിഷപ്പ് ഹൗസിലെത്തി സന്ദര്‍ശിച്ച വൈദികര്‍ ഭൂമി കച്ചവട വിവാദം, വ്യാജരേഖ കേസ് എന്നിവ സംബന്ധിച്ചുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചു. തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു.
അതിരൂപതാ ആസ്ഥാനത്ത് ഫാ.ജോസഫ് പാറേക്കാട്ടിലാണ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. മറ്റ് 20 വൈദീകരും സമരത്തില്‍ പങ്ക് ചേരുന്നുണ്ട്. സമരത്തിന് ഒരു വിഭാഗം അല്‍മായരുടെയും പിന്തുണയുണ്ട്. വൈദികര്‍ പോര് കടുപ്പിച്ചതോടെ, ഭൂമി വിവാദത്തില്‍ ആരംഭിച്ച് വ്യാജരേഖ വിവാദത്തിലൂടെ രൂക്ഷമായ, ഭിന്നത തുറന്ന പോരിലേക്കെത്തിയിരിക്കുകയാണ്. അതേ സമയം കര്‍ദിനാളിനെ പിന്തുണച്ച് ഒരു വിഭാഗം വിശ്വാസിക്ക് വികാരി ജനറലിന് കത്ത് നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here