ഇന്ത്യയെ അഭയാർത്ഥികളുടെ തലസ്ഥാനമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ഇന്ത്യയെ അഭയാർഥികളുടെ തലസ്ഥാനമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ദേശീയ പൗരത്വ രജിസ്റ്റർ പുനഃപരിശോധിക്കാൻ അനുമതി തേടി കൊണ്ടാണ് കേന്ദ്രം നയം വ്യക്തമാക്കിയത്. രജിസ്റ്ററിൽ പിഴവുകൾ ഉണ്ടെന്ന് സമ്മതിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, പട്ടികയിൽ അനർഹർ കടന്നുകൂടിയെന്നും ആരോപിച്ചു.
നിയമവിരുദ്ധ കുടിയേറ്റക്കാരെ മുഴുവൻ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയാണ് ദേശീയ പൗരത്വ രജിസ്റ്റർ വിഷയത്തിലും ഇന്ന് സുപ്രീംകോടതിയിൽ സ്വീകരിച്ചത്. രജിസ്റ്ററിൽ അപാകതകളുണ്ടെന്നും പുനഃപരിശോധിക്കാൻ അനുവദിക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രധാനമായും പുനഃപരിശോധന നടത്തേണ്ടത്. അന്തിമ കരട് പട്ടികയിൽ ലക്ഷകണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാർ കടന്നുകൂടി. ഇത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പട്ടികയിലെ പിഴവുകൾ തീർക്കാൻ കൂടുതൽ സമയവും ആവശ്യപ്പെട്ടു. അന്തിമപട്ടിക തയാറാക്കാനുള്ള സമയപരിധി ജൂലൈ മുപ്പത്തിയൊന്നിന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രം കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here