Advertisement

വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യ തൊഴിലാളികൾ തിരിച്ചെത്തി

July 20, 2019
Google News 0 minutes Read

വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യ തൊഴിലാളികൾ തിരിച്ചെത്തി. അൽപസമയം മുൻപാണ് മത്സ്യ തൊഴിലാളികൾ തിരിച്ചെത്തിയത്. ആന്റണി, ബെന്നി, യേശുദാസൻ, ലൂയിസ് എന്നിവരാണ് തിരിച്ചെത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് മത്സ്യ തൊഴിലാളികളെ കാണാതായത്. ഇവർക്കായി ഹെലികോപ്റ്ററിന്റെ സഹായത്തോടെ കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചത്.

കാണാതായ മത്സ്യ തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് തീരവാസികൾ പ്രതിഷേധിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിയുമ്പോളും കാണാതായവർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്ന് തീരവാസികൾ ആരോപിച്ചിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ച ശേഷം മാത്രമാണ് സർക്കാർ വിഷയത്തിൽ ഇടപെടുന്നതെന്നും മൃതദേഹം കിട്ടിയാൽ റീത്തുവെയ്ക്കാൻ മാത്രം മന്ത്രിമാരും ജനപ്രതിനിധികളും എത്തുമെന്നും തീരവാസികൾ കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ വിഴിഞ്ഞത്ത് എത്തിയിരുന്നു.

അതേസമയം, കൊല്ലം നീണ്ടകരയിൽ കാണാതായ മത്സ്യ തൊഴിലാളികൾക്കായുളള തിരച്ചിൽ ശക്തമാക്കി. കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. തമിഴ്‌നാട് സ്വദേശികളായ രാജു, ഡോൺ ബോസ്‌കോ, സഹായി രാജു എന്നിവരെയാണ് കാണാതായത്. ശക്തമായ കാറ്റിൽ വള്ളം മറിയുകയും വള്ളത്തിലുണ്ടായിരുന്ന 5 പേർ കടലിൽ വീഴുകയുമായിരുന്നു. രണ്ട് പേർ നീന്തി രക്ഷപ്പെട്ടിരുന്നു. സാഗരമാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

അതിനിടെ കടൽക്ഷോഭം രൂക്ഷമായതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടർ തുറന്നു. കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലഅതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here