Advertisement

‘ഒരിക്കലെങ്കിലും ബിജെപിക്കെതിരെ സംസാരിക്കാൻ എഴുന്നേറ്റിട്ടുണ്ടോ?; എ കെ ആന്റണിക്കെതിരെ പി രാജീവ്

July 20, 2019
Google News 1 minute Read

പത്രസമ്മേളനം നടത്തി എസ്എഫ്‌ഐയെ വിമർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിക്കെതിരെ സിപിഐഎം നേതാവ് പി രാജീവ്. ആന്റണിയുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണെന്ന് പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.

ഒരിക്കലെങ്കിലും ബിജെപിക്കെതിരെ സംസരിക്കാൻ രാജ്യസഭയിൽ ആന്റണി എഴുന്നേറ്റിട്ടുണ്ടോയെന്ന് രാജീവ് ചോദിക്കുന്നു. പിആർഎസ് ഡാറ്റ പ്രകാരം ആന്റണി ആകെ പങ്കെടുത്തത് 11 ഡിബേറ്റുകളിൽ മാത്രമാണ്. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 125 ഡിബേറ്റുകളാണ്. പ്രതിരോധ മന്ത്രാലയത്തെ ചോദ്യങ്ങളാൽ തുറന്നു കാണിക്കാൻ കഴിയേണ്ട വ്യക്തിയാണ് ആന്റണി. അദ്ദേഹം പാർലമെന്റിൽ എത്ര ചോദ്യമുന്നയിച്ചു എന്നു ചോദിച്ചാൽ പൂജ്യം എന്നാണ് ഉത്തരം. ഒരു ചോദ്യം പോലും ചോദിക്കാൻ സമയം കിട്ടിയില്ല. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 690 ചോദ്യങ്ങളാണ്. സഭയിൽ ഏറ്റവുമധികം ഹാജരുള്ള കേരള എംപിമാരിൽ ഒരാളാണ് ആന്റണി. പ്രതിപക്ഷ നിരയെ നയിച്ച് മോദി സർക്കാരിനെ തുറന്നു കാണിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്ന വ്യക്തിത്വം കുറ്റകരമായ മൗനത്തിലൂടെ തെരഞ്ഞെടുത്തയച്ച പാർട്ടിയോടും സംസ്ഥാനത്തോടും അനീതി കാണിക്കുന്നുവെന്നും രാജീവ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ശ്രീ എ കെ ആന്റണി കോൺഗ്രസിന്റെ രാജ്യത്തെ സമുന്നതനായ നേതാവാണ്. ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട് എസ് എഫ് ഐക്കെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്. കെഎസ്‌യുവിന്റെ സ്ഥാപക നേതാവെന്ന നിലയിൽ പ്രത്യേകിച്ചും . ‘വിമോചന’ സമരത്തിലൂടെ വിദ്യാർത്ഥി രാഷട്രീയത്തെ അക്രമാസക്തമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നുവല്ലോ. അദ്ദേഹം പത്രസമ്മേളനത്തിൽ നടത്തിയ അടിസ്ഥാന രഹിതമായ പരാമർശങ്ങൾക്ക് നിരവധി മറുപടികൾ വന്നു കഴിഞ്ഞിട്ടുണ്ട്.

എന്നാൽ നമ്മളെ അസ്വസ്ഥമാക്കേണ്ടത് മറ്റൊന്നാണ്. കോൺഗ്രസിന്റെ ഈ അഖിലേന്ത്യാ നേതാവ് രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തിൽ പത്ര സമ്മേളനം നടത്തിയിട്ടുണ്ടോ? ഗോവയിലേയും കർണ്ണാടകയിലേയും ബിജെപിയുടെ അട്ടിമറിക്കെതിരെ ഒരക്ഷരം ശബ്ദിച്ചിട്ടുണ്ടോ? പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അപലപിക്കാൻ പത്ര സമ്മേളനം വിളിച്ചിട്ടുണ്ടോ?

ശ്രീ എ കെ ആന്റണി രാജ്യസഭയിൽ ഒന്നാം നിരയിൽ ഇരിക്കുന്ന സീനിയർ അംഗമാണ്. അദ്ദേഹം എഴുന്നേറ്റ് നിന്നാൽ സഭാ നാഥൻ സംസാരിക്കാൻ അവസരം നൽകും. എല്ലാ ആദരവോടെയും ചോദിക്കട്ടെ, ഒരിക്കലെങ്കിലും ബി ജെ പി ക്കെതിരെ സംസരിക്കാൻ എഴുന്നേറ്റിട്ടുണ്ടോ? പി ആർ.എസ് ഡാറ്റ പ്രകാരം ശ്രീ എ കെ ആന്റണി ആകെ പങ്കെടുത്തത് 11 ഡിബേറ്റുകളിൽ മാത്രമാണ്. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 125 ഡിബേറ്റുകളാണ്. പ്രതിരോധ മന്ത്രാലയത്തെ ചോദ്യങ്ങളാൽ തുറന്നു കാണിക്കാൻ കഴിയേണ്ട വ്യക്തിയാണ് ശ്രീ ആന്റണി. അദ്ദേഹം പാർലമെന്റിൽ എത്ര ചോദ്യമുന്നയിച്ചു? പൂജ്യം. ഒരു ചോദ്യം പോലും ചോദിക്കാൻ സമയം കിട്ടിയില്ല. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ശരാശരി 690 ചോദ്യങ്ങളാണ്: സഭയിൽ ഏറ്റവുമധികം ഹാജരുള്ള കേരള എംപിമാരിൽ ഒരാളാണ് ശ്രീ ആന്റണി. പ്രതിപക്ഷ നിരയെ നയിച്ച് മോദി സർക്കാരിനെ തുറന്നു കാണിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്ന വ്യക്തിത്വം കുറ്റകരമായ മൗനത്തിലൂടെ തെരഞ്ഞെടുത്തയച്ച പാർട്ടിയോടും സംസ്ഥാനത്തോടും അനീതി കാണിക്കുന്നു.

എന്നാൽ, ഈ മൗനം എസ് എഫ് ഐ ക്കെതിരായ പ്രചരണത്തിനില്ല. കെ എസ് യു വിൽ നിന്നും വളർന്നില്ല എന്നതല്ല പ്രശ്‌നം. കോൺഗ്രസിന്റെ തല മുതിർന്ന അഖിലേന്ത്യാ നേതാവിന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ഇന്നും കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here