ജാർഖണ്ഡിൽ ദുർമന്ത്രവാദം ആരോപിച്ച് നാല് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തി

ജാർഖണ്ഡിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ഗുംലയിൽ ദുർമന്ത്രവാദമാരോപിച്ച് രണ്ടു സ്ത്രീകൾ അടക്കം നാലു പേരെ കൊലപ്പെടുത്തി. പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം.
രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. സ്ത്രീകൾ ദുർമന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇവരുടെ വീടുകളിലേക്ക് അക്രമികൾ ഇരച്ചുകയറിയത്. നാലു പേരെയും വലിച്ചിഴച്ച് മറ്റൊരു വീട്ടിൽ അടച്ചിട്ട ശേഷം ക്രൂരമായി മർദിച്ചു. തുടർന്ന് നാലു പേരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകി. അറുപതുകാരൻ അടക്കമാണ് കൊല്ലപ്പെട്ടത്. അന്ധവിശ്വാസമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
അക്രമികളിൽ മുഖംമൂടി ധരിച്ചവരും ഉണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. കൊലപാതകികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. 2016 ഡിസംബറിലും ദുർമന്ത്രവാദം ആരോപിച്ച് ആൾക്കൂട്ടം ദമ്പതികളെ മർദിച്ച് കൊലപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here