ആനയൂട്ടില്‍ അണിനിരന്ന് കൊമ്പന്മാര്‍…!

തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ അമ്പത്തേഴ് ആനകള്‍ അണിനിരന്നു. വാര്യത് ജയരാജനെന്ന കുട്ടിക്കൊമ്പന് ആദ്യ ഉരുള നല്‍കി ക്ഷേത്രം മേല്ശാന്തി ഊട്ട് ഉദ്ഘാടനം ചെയ്തു. ഏഴ് പിടിയാനകള്‍ കൂടി ഇത്തവണത്തെ ഊട്ടില്‍ പങ്കെടുത്തു എന്ന പ്രത്യേകതയും ഉണ്ട്.
ആനമാലയും പ്രസാധവുമണിഞ് കൊമ്പന്മാരും പിടിയാനകളും വടക്കുംനാഥ ക്ഷേത്ര അങ്കണത്തില്‍ അണിനിരന്നു. അപ്പോഴേക്കും ക്ഷേത്ര മതില്‍ക്കെട്ടിനകം ആളുകളെക്കൊണ്ട് നിറഞ്ഞു. കാത്തുനില്‍പ്പിനൊടുവില്‍ എത്തിയ മഴ ഊട്ടിനായയെത്തിയ ആനകള്‍ക്ക് ഹരം പകര്‍ന്നെങ്കിലും ആനപ്രേമികളെ കുടക്കീഴിലാക്കി. കൃത്യം 9.30യോട് കൂടി കേരളത്തിലെ തന്നെ ഏറ്റവും വലിയ ആനയൂട്ടിന് തുടക്കമായി. ക്ഷേത്രം മേല്ശാന്തി കണിമംഗലം രാമന്‍ നമ്പൂതിരി ഏറ്റവും ചെറിയ ആനയായ വാര്യത് ജയരാജന് ആദ്യം ഒരു ഉരുള ചോറ് നല്‍കി ഊട്ട് ഉദ്ഘടനം ചെയ്തു. പിന്നീട് അണി നിരന്ന കൊമ്പന്മാര്‍ക്കെല്ലാം 500 കിലോ അരിയുടെ ചോറ്, മഞ്ഞള്‍പ്പൊടി, ശര്‍ക്കര, എണ്ണ എന്നിവ ചേര്‍ത്ത് ഉരുളകളാക്കി നല്‍കി. കൈതച്ചക്ക, പഴം, വെള്ളരിക്ക തുടങ്ങിയ ഒമ്പതോളം പഴവര്‍ഗങ്ങളും ദഹനത്തിനുള്ള ഔഷധക്കൂട്ടും നല്‍കി.
ഇത്തവണ ആദ്യമായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള 10 ആനകളും ഊട്ടില്‍ അണി നിരന്നു. മന്ത്രി വി.എസ് സുനില്‍കുമാര്‍, എം പി ടി എന്‍ പ്രതാപന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ ദാസ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ബി മോഹനന്‍ കമ്മീഷണര്‍ യതീഷ് ചന്ദ്ര തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here