ഷീല ദീക്ഷിതിന് ആദരാഞ്ജലികള്‍; സംസ്‌കാരം ഇന്ന് ഉച്ചക്ക് ഡല്‍ഹിയില്‍ നടക്കും
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായിരുന്ന ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് ഡല്‍ഹിയിലെ നിഗം ബോധ് ഘട്ടില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്നലെ വൈകിട്ട് നിസാമുദീനിലെ വസതിയില്‍ എത്തിച്ച ഭൗതിക ശരീരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഡല്‍ഹിയുടെ മുഖം മാറ്റിയ ഭരണാധികാരി എന്ന് വിശേഷണമുള്ള തങ്ങളുടെ പ്രിയപ്പെട്ട ദീദി, ഷീല ദീക്ഷിതിനെ ഒടുവിലായി ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ആളുകമാണ് നിസാമുദിനിലെ വസതിയില്‍ എത്തിയത്. പലര്‍ക്കും ദുഖമടക്കാന്‍ കഴിഞ്ഞില്ല.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഭൗതിക ശരീരം നിസാമുദീനിലെ വസതിയില്‍ എത്തിച്ചത്.വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ ഷീല ദീക്ഷിതിന്റെ വീടും പരിസരവും
പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംങ്, മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കോജിവാള്‍, ലോക് സഭ സ്പീക്കര്‍ ഓം ബിര്‍ള , പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെ വന്‍ നിരയാണ് അദ്യോപചാരം അര്‍പ്പിക്കാന്‍ വസതിയില്‍ എത്തിയത്.ഇന്ന് ഉച്ചക്ക് 12 മണിയോട് കൂടി എഐസിസി ആസ്ഥാനത്ത് ദൗതിക ശരീരം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന്2.30 ഓടെ ഔദ്യോഗിക ബഹുമതികളോടെ നിഗം ബോധ് ഘട്ടില്‍ സംസ്‌കരിക്കും. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ 10.30 ഓടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷീല ദീക്ഷിതിന്റെ മരണം ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here