സൗദി അറേബ്യയിലേക്ക് സൈന്യത്തെ വിന്യസിക്കാനൊരുങ്ങി അമേരിക്ക

സൗദി അറേബ്യയിലേക്ക് സൈന്യത്തെ വിന്യസിക്കാനൊരുങ്ങി അമേരിക്ക. മേഖലയിലെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് സൈന്യത്തെ സൌദിയിലേക്ക് അയക്കുന്നത് എന്ന് അമേരിക്ക വ്യക്തമാക്കി. ഇറാന്‍ – അമേരിക്ക സംഘര്‍ഷം രൂക്ഷമാവുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം.
അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരായ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത് എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം. സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവ് അമേരിക്കയുടെ നീക്കം അംഗീകരിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് അമേരിക്ക പറയുന്നു.
വ്യോമസേന ഉള്‍പ്പടെയുള്ള 500 ലധികം സൈന്യത്തെ വിന്യസിക്കാനാണ് അമേരിക്ക തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിന്‍സ് സുല്‍ത്താന്‍ ബേസിലാണ് സൈന്യത്തെ വിന്യസിക്കുക. എഫ് 22 എന്ന അമേരിക്കയുടെ രഹസ്യ ആയുധവും ബേസിലേക്ക് അയക്കുമെന്നാണ് സൂചനകള്‍.
2003 ല്‍ ഇറാഖ് യുദ്ധം അവസാനിച്ചതിന് ശേഷം അമേരിക്കന്‍ സൈന്യത്തിന് സൗദിയില്‍ താവളമൊരുക്കാന്‍ ഭരണകൂടം അനുവദിച്ചിട്ടില്ല. 1991 ല്‍ കുവൈറ്റിലേക്ക് ഇറാന്‍ കടന്നുകയറാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യം സൗദിയില്‍ താവളം ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here