കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. നാളെ വാദം കേള്‍ക്കുന്ന കാര്യം നോക്കാമെന്നും കോടതി പറഞ്ഞു. അതേസമയം കര്‍ണാടകയില്‍ കുതിരക്കച്ചവടം നടക്കുകയാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഇടപെട്ടില്ല.
രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗൊയ് അധ്യക്ഷനായ ബെഞ്ച് സിറ്റിങ് തുടങ്ങിയ ഉടന്‍ കര്‍ണാടക പ്രതിസന്ധി സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇന്ന് വാദം കേള്‍ക്കുന്നത് അസാധ്യമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ചൊവ്വാഴ്ച വാദം കേള്‍ക്കാന്‍ കഴിയുമോയെന്ന് നോക്കാമെന്നും കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര എംഎല്‍എമാരായ എച്ച് നാഗേഷും ആര്‍ ശങ്കറുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം, കര്‍ണാടകയില്‍ കുതിരക്കച്ചവടവും കൂറുമാറ്റവുമാണെന്ന് ആരോപിച്ച് അഡ്വ. ലില്ലി തോമസ് കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗൊയ്, ടിവി കാണരുതെന്നും പത്രം വായിക്കരുതെന്നും ലില്ലി തോമസിനെ ഉപദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here