കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ മറ്റന്നാള്‍ വിശ്വാസ വോട്ട് തേടും

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ മറ്റന്നാള്‍ വിശ്വാസ വോട്ട് തേടും. കൂടുതല്‍ കോണ്‍ഗ്രസ് വിമതരെ അയോഗ്യരാക്കും മുമ്പ് സ്പീക്കറെ നീക്കാനും ബിജെപി നീക്കം തുടങ്ങി. 14 വിമത എംഎല്‍എമാരുടെ കാര്യത്തില്‍ ഇന്നോ നാളെയോ സ്പീക്കര്‍ തീരുമാനമെടുത്തേക്കും.
മുംബൈയില്‍ തങ്ങുന്ന കോണ്‍ഗ്രസ് -ജനതാദള്‍ വിമതര്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ സഭയിലെത്തില്ലെന്ന ആശ്വാസമാണ് യെദ്യൂരപ്പ സര്‍ക്കാരിന്റെ ആശ്വാസം. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ നേര്‍ പകുതി ഒപ്പമില്ലെങ്കിലും ഇവരുടെ അഭാവത്തില്‍ വിശ്വാസ വോട്ട് കടന്നു കൂടാം.
വിമതരൊഴികെ ബിജെപിയുടെ നൂറ്റിയഞ്ചും ഒരു സ്വതന്ത്രനും അടക്കം നൂറ്റി ആറ് പേര്‍ ഭരണ പക്ഷത്തും പ്രതിപക്ഷത്ത് നൂറും എന്നതാണ് അംഗബലം. ബിഎസ്പി പുറത്താക്കിയ എന്‍ മഹേഷ് ഇരുപക്ഷത്തിനൊപ്പവും ഇല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് ഒഴിവാക്കാന്‍ സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിനെ നീക്കാന്‍ ബിജെപി നോട്ടീസ് നല്‍കിയേക്കും.
നോട്ടീസ് നല്‍കിക്കഴിഞ്ഞാല്‍ അയോഗ്യത അടക്കമുള്ള കാര്യങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കാനോ സഭാ നടപടികള്‍ നിയന്ത്രിക്കാനോ സ്പീക്കര്‍ക്ക് കഴിയില്ല. സ്പീക്കറെ നീക്കാന്‍ 14 ദിവസത്തെ നോട്ടീസ് വേണമെന്ന് മാത്രം. അത്തരം സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കറാകും സഭ നിയന്ത്രിക്കുക .കര്‍ണാടകയില്‍ ജെഡി എസിലെ കൃഷ്ണ റെഡ്ഡിയാണ് ഡെപ്യൂട്ടി സ്പീക്കര്‍ . അയോഗ്യതാ വിഷയത്തില്‍ തീര്‍പ്പു കല്‍പിച്ച ശേഷം തിങ്കളാഴ്ച സഭ തുടങ്ങും മുമ്പേ രാജിക്കാണ് സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിന്റെ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here