ഓവർത്രോ വിവാദത്തിൽ ധർമസേനയെ പിന്തുണച്ച് ഐസിസി

ലോകകപ്പ് ഫൈനലിലെ അവസാന ഓവറിലെ ഓവർ ത്രോയിൽ ഇംഗ്ലണ്ടിന് 6 റൺസ് അനുവദിച്ച അമ്പയർ കുമാര ധർമസേനയുടെ തീരുമാനത്തെ പിന്തുണച്ച് ഐ.സി.സി. തീരുമാനം എടുക്കുമ്പോൾ ധർമസേന ശെരിയായ പ്രക്രിയയിലൂടെയാണ് തീരുമാനങ്ങൾ എടുത്തതെന്നായിരുന്നു ഐസിസിയുടെ വിശദീകരണം. ഐ.സി.സി ജനറൽ മാനേജർ ജെഫ് അലഡൈസ് ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അമ്പയമാർക്ക് ഓവർ ത്രോ നിയമത്തെ പറ്റി വ്യക്തമായ അറിവ് ഉണ്ടായിരുന്നെന്നും അതിനനുസരിച്ചാണ് അവർ തീരുമാനം എടുത്തതെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. മത്സരത്തിലെ സ്ഥിതിഗതികൾ അമ്പയർമാരെ അത് തേർഡ് അമ്പയർക്ക് വിടുന്നതിന് അനുവദിച്ചില്ലെന്നും മാച്ച് റഫറിക്ക് ഇതിൽ ഇടപെടാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ സംയുകത ജേതാക്കളെ പ്രഖ്യാപിക്കുന്നതിന് ഐ.സി.സിക്ക് യോജിപ്പില്ലെന്നും കഴിഞ്ഞ മൂന്ന് ലോകകകപ്പുകളിലും സൂപ്പർ ഓവർ സംവിധാനം വിജയികളെ കണ്ടെത്താൻ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈനൽ റിസൽട്ടിൽ വളരെ നിർണ്ണായകമായ ഒന്നായിരുന്നു ഇംഗ്ലണ്ടിനു ലഭിച്ച ആറു റൺസ് ഓവർ ത്രോ. ബെൻസ് സ്റ്റോക്സ് കളിച്ച ഷോട്ട് മാർട്ടിൻ ഗപ്റ്റിൽ ഫീൽഡ് ചെയ്ത് എറിഞ്ഞ ത്രോ സ്റ്റോക്സിൻ്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നതിന് അമ്പയർമാർ ഇംഗ്ലണ്ടിനു നൽകിയത് ആറു റൺസായിരുന്നു. എന്നാൽ ഗപ്റ്റിൽ ത്രോ എറിയുമ്പോൾ ബാറ്റ്സ്മാന്മാർ പരസ്പരം ക്രോസ് ചെയ്തിരുന്നില്ലെന്നും അവിടെ അനുവദിക്കേണ്ടിയിരുന്നത് അഞ്ച് റൺസായിരുന്നുവെന്നും മുൻ അമ്പയർ സൈമൺ ടോഫൽ പറഞ്ഞു. തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here