‘ഓവർത്രോ പിൻവലിക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ല’; ജെയിംസ് ആൻഡേഴ്സണിന്റെ അവകാശവാദം തള്ളി സ്റ്റോക്സ്

ലോകകപ്പ് ഫൈനലിലെ ഓവർത്രോ വിവാദത്തിൽ ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സണെ തള്ളി ബെൻ സ്റ്റോക്സ്. ഓവർത്രോ പിൻവലിക്കാൻ സ്റ്റോക്സ് ആവശ്യപ്പെട്ടിരുന്നുവെന്നും അമ്പയർ അഭ്യർത്ഥന തള്ളിയെന്നുമുള്ള ആൻഡേഴ്സണിൻ്റെ പ്രസ്താവനയാണ് സ്റ്റോക്സ് തള്ളിയത്. ബിസിസിയോടായിരുന്നു സ്റ്റോക്സിൻ്റെ വെളിപ്പെടുത്തൽ.
‘ഞാൻ അങ്ങനെ പറയുമായിരുന്നോ എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. പക്ഷേ, അമ്പയറിനോട് ഞാനങ്ങനെ പറയില്ല. ഞാൻ ആകെ പറഞ്ഞത്, ടോം ലതമിനോട് മാപ്പ് ചോദിച്ചു. കെയിൻ വില്ല്യംസണിനോടും മാപ്പ് ചോദിച്ചു. പക്ഷേ, ആ റണ്ണുകൾ വേണ്ടെന്ന് അമ്പയറോട് ഞാൻ പറഞ്ഞില്ല.”- സ്റ്റോക്സ് പറയുന്നു.
ഫൈനൽ റിസൽട്ടിൽ വളരെ നിർണ്ണായകമായ ഒന്നായിരുന്നു ഇംഗ്ലണ്ടിനു ലഭിച്ച ആറു റൺസ് ഓവർ ത്രോ. ബെൻസ് സ്റ്റോക്സ് കളിച്ച ഷോട്ട് മാർട്ടിൻ ഗപ്റ്റിൽ ഫീൽഡ് ചെയ്ത് എറിഞ്ഞ ത്രോ സ്റ്റോക്സിൻ്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നതിന് അമ്പയർമാർ ഇംഗ്ലണ്ടിനു നൽകിയത് ആറു റൺസായിരുന്നു. എന്നാൽ ഗപ്റ്റിൽ ത്രോ എറിയുമ്പോൾ ബാറ്റ്സ്മാന്മാർ പരസ്പരം ക്രോസ് ചെയ്തിരുന്നില്ലെന്നും അവിടെ അനുവദിക്കേണ്ടിയിരുന്നത് അഞ്ച് റൺസായിരുന്നുവെന്നും മുൻ അമ്പയർ സൈമൺ ടോഫൽ പറഞ്ഞു. തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here