തീവ്രവാദ പ്രവർത്തനങ്ങൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുവെന്ന സംശയം; ഗുണ്ടാ അനസിനെതിരെ എൻഐഎ അന്വേഷണം

ലൈസൻസില്ലാത്ത തോക്ക് കൈവശംവെച്ചതിന് കഴിഞ്ഞ ദിവസം പിടിയിലായ കുപ്രസിദ്ധ ഗുണ്ടാ പെരുമ്പാമ്പൂർ അനസിനെതിരെ എൻഐഎയും ക്രൈംബ്രാഞ്ചും അന്വേഷണം ശക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് അനസ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് എൻഐഎ അന്വേഷണം. അതേസമയം കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അനസിന് പങ്കുണ്ടെന്ന വിവരത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് ഇയാളെ ഇന്നലെ ചോദ്യം ചെയ്തു.
കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂർ അനസിനെതിരെ എൻഐഎ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. യുവാക്കളെ തീവ്രവാദ സംഘങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്റായി അനസ് പ്രവർത്തിക്കുന്നുണ്ടെന്ന വിവരം എൻഐഎക്ക് ലഭിച്ചു. മാത്രമല്ല തീവ്രവാദ കേസുകൾക്ക് പിടിയിലായിരുന്ന പലരും ഇപ്പോൾ അനസിനോടൊപ്പമാന്നെന്നും എൻഐഎ ഉദ്യോഗസ്ഥർക്ക് മനസിലാക്കാൻ കഴിഞ്ഞു. വരും ദിവസം അനസിനെ ചോദ്യം ചെയ്യാനാണ് എൻഐഎ ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അനസിന് പങ്കുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അനസിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അന്വേഷണ സംഘം തിരഞ്ഞ് കൊണ്ടിരിക്കുന്ന ഡോ. അജാസിന്റെ ഉറ്റ സുഹൃത്താണ് അനസ്. അനസാണ് ബ്യൂട്ടി പാർലറിലേയ്ക്ക് വെടിവയ്ക്കാൻ അളെ വിട്ട് നൽകിയതെന്നും ക്രൈം ബ്രാഞ്ച് സംശയിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here