കനത്ത മഴ; കഴുത്തറ്റം വെള്ളത്തിൽ കുഞ്ഞിനെ കുട്ടയിലാക്കി തലയിൽവെച്ച് നീന്തി പോലീസ് ഉദ്യോഗസ്ഥൻ; വീഡിയോ
ഗുജറാത്തിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജനജീവിതം താറുമാറായിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ ജനമനസ്സുകളിൽ ഇടംനേടിയത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ്.
കഴുത്തറ്റം വെള്ളത്തിൽ കുഞ്ഞിനെ കുട്ടയിലാക്കി തലയിൽവെച്ച് 45 കാരനായ പൊലീസ് ഉദ്യോഗസ്ഥൻ നീന്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. വഡോദരയിലെ ദേവിപുര ഗ്രാമത്തിൽ നിന്നുമാണ് ഈ ദൃശ്യങ്ങൾ.
Video clip of rescue operation of baby of 45 days by cop Govind Chavda pic.twitter.com/vOgj3Fe6lv
— Dr. Shamsher Singh IPS (@Shamsher_IPS) August 1, 2019
എഴുപതോളം പേരാണ് പ്രദേശത്ത് കുടുങ്ങിക്കടന്നിരുന്നത്. റാവോപുര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഗോവിന്ദ് ഛാവ്ഡയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. രക്ഷാപ്രവർത്തനത്തിനിടെയാണ് കൈകുഞ്ഞുമായി നിൽക്കുന്ന യുവതി ഗോവിന്ദിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
വീട് വിട്ട് പ്രദേശവാസികളോട് പുറത്തേക്ക് വരാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കുഞ്ഞിനെയും കൊണ്ട് കഴുത്തറ്റം വെള്ളത്തിലേക്ക് ഇറങ്ങുന്നതെങ്ങനെയെന്ന് ചിന്തിച്ച് യുവതിയും ഭർത്താവും പകച്ച് നിൽക്കുകയായിരുന്നു. ഈ സമയത്താണ് ഗോവിന്ദിന്റെ വരവ്.
കുഞ്ഞിനെ കമ്പിളിയിൽ പൊതിഞ്ഞ് ഒരു കുട്ടയ്ക്കകത്താക്കി തരാൻ ഗോവിന്ദ് ദമ്പതികളോട് ആവശ്യപ്പെട്ടു. ഇതിന് ശേഷം ഈ കുട്ട തലയിൽവെച്ച് അഞ്ച് അടി പൊക്കമുള്ള വെള്ളത്തിലൂടെ 1.5 കിമി ആണ് ഗോവിന്ദ് നടന്നത്.
നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യമുനാ നദിയിൽ കൃഷ്ണനെ കുട്ടയിൽവെച്ച് നീന്തിയ വസുദേവരുമായാണ് ട്വിറ്ററാറ്റികൾ ഈ ദൃശ്യത്തെ താരതമ്യം ചെയ്തത്. ആധുനിക യുഗത്തിലെ വസുദേവരെന്നാണ് ഗോവിന്ദ് ഇപ്പോൾ അറിയപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here