‘ഇൻവിജിലേറ്റർമാർ അപാകതകൾ ചൂണ്ടിക്കാട്ടിയിട്ടില്ല, പരീക്ഷ നടത്തിപ്പിൽ വീഴ്ച്ച പറ്റിയിട്ടില്ല’ : പിഎസ്‌സി ചെയർമാൻ
പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പി.എസ്.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ചെയര്‍മാന്‍ എം.കെ.സക്കീര്‍. പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു ഫോണുകളില്‍ നിന്നും പ്രണവിന്റെ ഫോണിലേക്ക് മൂന്നു ഫോണുകളില്‍ നിന്നും കൂട്ടമായി എസ്.എം.എസുകള്‍ എത്തി. ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസില്‍ പരാതി നല്‍കും. അതേ തീയതിയില്‍ നടന്ന ഏഴു ബറ്റാലിയന്‍ പരീക്ഷകളുടെ ആദ്യ നൂറു റാങ്കുകാരുടെ ഫോണ്‍ വിശദാംങ്ങള്‍ അന്വേഷിക്കും. അതുവരെ അഡൈ്വസ് മെമ്മോ അയക്കില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയെക്കുറിച്ച് പി.എസ്.സി യുടെ വിജിലന്‍സാണ് അന്വേഷണം നടത്തിയതെന്ന് ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു. മൂന്നു പേര്‍ക്കൊപ്പവും പരീക്ഷാ ഹാളിലുണ്ടായിരുന്ന 22 പേരുടെ മൊഴി രേഖപ്പെടുത്തി. സംശയാസ്പദമായി എന്തെങ്കിലും നടന്നുവെന്ന് കൂടെ പരീക്ഷയെഴുതിയവരോ ഇന്‍വിജിലേറ്റര്‍മാരോ മൊഴി നല്‍കിയിട്ടില്ല. എന്നാല്‍ പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു നമ്പരുകളില്‍ നിന്ന് 96 എസ്.എം.എസും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പരുകളില്‍ നിന്ന 78 എസ്.എം.എസും വന്നിട്ടുണ്ട്. പുറത്തു നിന്നുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇതേക്കുറിച്ച് പോലീസ് അന്വേഷിക്കും.
2018 ജൂലൈ 22 നു നടന്ന ഏഴു ബറ്റാലിയനുകളുടെ ആദ്യത്തെ നൂറു റാങ്കു കാരുടെ മൊബൈല്‍ വിശദാംശങ്ങളെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക് തല്‍ക്കാലം അഡൈ്വസ് മെമ്മോ അയക്കില്ല.
ഫോര്‍ത്ത് ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ മൂന്നു പേരാണ് കുറ്റക്കാരെങ്കില്‍ മറ്റുള്ളവരുടെ റാങ്കുകള്‍ പരിരക്ഷിക്കും. അന്വേഷണ പുരോഗതി അനുസരിച്ച് തീരുമാനമെടുക്കാന്‍ കമ്മിഷന് കഴിയും. പി.എസ്.സി ചെയര്‍മാന്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here