സുകുമാരക്കുറുപ്പായി ദുൽഖറെത്തുന്ന ‘കുറുപ്പി’ൽ അഭിനയിക്കാം; കാസ്റ്റിംഗ് കോൾ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ വേഷമിടുന്ന ‘കുറുപ്പ്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാൻ അണിയറ പ്രവർത്തകർ പുതുമുഖങ്ങളെ തേടുകയാണ്. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ കാസ്റ്റിംഗ് കോൾ പുറത്തു വിട്ടിരിക്കുകയാണ്.
ഒറ്റപ്പാലത്താവും ഷൂട്ടിംഗ് തുടങ്ങുക. പ്രായപരിധിയില്ലാതെ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹമുള്ളവർക്ക് ഓഡിഷനിൽ പങ്കെടുക്കാമെന്നാണ് ശ്രീനാഥ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കുളപ്പുള്ളി സമുദ്ര റീജൻസിയിൽ വെച്ചാവും ഓഡിഷൻ. പാലക്കാട് പരിസരത്തുള്ളവർക്കും നീണ്ട മുടിയുള്ളവർക്കും മുൻഗണനയുണ്ടെന്നും കാസ്റ്റിംഗ് കോളിൽ അറിയിച്ചിരിക്കുന്നു.
ദുൽഖർ സിനിമാ ലോകത്ത് അരങ്ങേറിയ സെക്കൻഡ് ഷോ, കൂതറ എന്നീ സിനിമകൾക്കു ശേഷം ശ്രീനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുപ്പ്. കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. 1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാൾ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ച ശേഷം താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി 8 ലക്ഷം രൂപ തട്ടിയെടുത്തു. ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു.
പിന്നീട് അയാൾ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷം കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി ആളൊഴിഞ്ഞ വഴിയരികിൽ കാറുൾപ്പെടെ കത്തിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് സുകുമാരക്കുറുപ്പിൻ്റെ കാറിൽ, കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്. സംഭവശേഷം സുകുമാരക്കുറുപ്പ് ഒളിവിലാണ്. കാലം ഇത്ര കഴിഞ്ഞിട്ടും ആര്ർക്കും കണ്ടെത്താൻ കഴിയാത്ത കുറ്റവാളിയാണ് സുകുമാരക്കുറുപ്പ്. പിന്നീട് ഈ കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ട് സഹായികളെ പോലീസ് പിടികൂടിയിരുന്നു. ഇവർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here