‘കണ്ണുമടച്ച് എതിർക്കേണ്ടതില്ല’; കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് കരൺ സിംഗ്

കശ്മീർ പ്രത്യേക പദവി വിഷയത്തിൽ കോൺഗ്രസിനുള്ളിലെ ഭിന്നത വീണ്ടും പ്രകടമാക്കി പ്രമുഖ നേതാവ് കരൺ സിംഗ്. കശ്മീരിനെ പുനഃസംഘടിപ്പിച്ചത് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നീക്കങ്ങളെ കരൺ സിംഗ് സ്വാഗതം ചെയ്തു. കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് മുതിർന്ന നേതാക്കൾ ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് കരൺ സിംഗ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. കശ്മീർ രാജാവായിരുന്ന ഹരിസിംഗിന്റെ മകൻ കൂടിയാണ് കരൺ സിംഗ്.
കശ്മീർ പ്രത്യേക പദവി സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളെ കണ്ണുമടച്ച് എതിർക്കേണ്ടതില്ലെന്ന് കരൺ സിംഗ് പറഞ്ഞു. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കിക്കൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കിയതിലും ജമ്മു കശ്മീരിലെ പുനഃസംഘടിപ്പിക്കുന്ന ബില്ലിന് പാർലമെന്റ് അംഗീകാരം നൽകിയതിലും നിരവധി നല്ല വശങ്ങളുണ്ടെന്നും കരൺ സിംഗ് പ്രസ്താവനയിൽ പറഞ്ഞു.
ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയതിനെ കരൺ സിംഗ് സ്വാഗതം ചെയ്തു. കശ്മീർ താഴ്‌വരയിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്ട്രീയ ചർച്ചകൾ തുടരണം, കശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ ജനങ്ങൾക്ക് പ്രത്യേക അവകാശം നൽകുന്ന ആർട്ടിക്കിൾ 35 എയിലെ വ്യവസ്ഥകൾ റദ്ദാക്കിയതിനേയും കരൺ സിംഗ് സ്വാഗതം ചെയ്തു. ലിംഗപരമായ അസമത്വം പരിഹരിക്കാൻ ഇത് സഹായകമാകുമെന്നും കരൺ സിംഗ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here