പശ്ചിമ മഹാരാഷട്രയിലും വടക്കന്‍ കര്‍ണ്ണാടകയിലും മഴ ശക്തമായി തുടരുന്നു
പശ്ചിമ മഹാരാഷട്രയിലും വടക്കന്‍ കര്‍ണ്ണാടകയിലും ശക്തമായ മഴ തുടരുന്നു. കര്‍ണ്ണാടകയുടെ മലയോര പ്രദേശമായ കുടക്, മടിക്കേരി ജില്ലകളില്‍ മണ്ണിടിച്ചില്‍ രൂക്ഷമായി. സംസ്ഥാനത്ത് മരണം 12 ആയി മഹാരാഷ്ട്രയില്‍ രണ്ട് ജില്ലകളിലായി മഴക്കെടുതിയില്‍ 16 പേര്‍ മരിച്ചു.
കര്‍ണ്ണാടകയിലെ ബെല്‍ഗാവി, ബാഗല്‍ക്കോട്ട്, വിജയപുര തുടങ്ങിയ ജില്ലകളിലെ പലയിടങ്ങളും വെള്ളത്തിനടിയിലായി. സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 67000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നിരവധി തീവണ്ടികള്‍ റദ്ദാക്കി. ഉത്തര കന്നഡയിലെ അംഗോള യെല്ലാപുര പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു.
പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ സമീപ ജില്ലകളിലെ അണക്കെട്ടുകള്‍ തുറക്കുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചു. മഹാരാഷ്ട്രയിലെ കോലാപൂര്‍,സാംഗ്ലി ജില്ലകളില്‍ പ്രളയ സമാന സാഹചര്യം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഇരുപത്തി മൂന്ന് യൂണിറ്റുകള്‍ ഇരു ജില്ലകളിലും വിന്യസിച്ചു. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി നല്‍കി. പൂനയില്‍ നിന്നും വ്യോമസേന വിമാനങ്ങളില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here