കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം പതിനാല് ആയി. 63 പേർ മണ്ണിനടയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ 65 പേരുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
മൃതദേഹങ്ങളുണ്ടാകാൻ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ഇടിഞ്ഞു വീണ മുത്തപ്പൻ മലയുടെ താഴ്‌വാരത്തെ ഷെഡ്ഡിൽ എട്ട് പേരുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപക തെരച്ചിൽ നടക്കുന്നുണ്ട്.
നാട്ടുകാരുടെ കണക്കനുസരിച്ച് ഇനി 51 പേരെയാണ് കവളപ്പാറയിൽ കണ്ടെത്താനുള്ളത്. ഇന്നലെ ഇന്ത്യൻ സൈന്യം തെരച്ചിലിന്റെ നേതൃത്വം ഏറ്റെടുക്കാനെത്തുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്തതോടെ രക്ഷാപ്രവർത്തനം കുറേക്കൂടി വേഗത്തിലായിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. വടക്കൻ കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here