വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനം; ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് നേരിയ ശമനം. സംസ്ഥാനത്ത് നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. നാളെ എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്.
വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിലായിരുന്നു ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ , പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും.എന്നാല്‍ കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട് വടക്കന്‍ കേരളത്തില്‍.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. നാളെ എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ 2 ദിവസം കൂടി നല്ല ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തുകയോ മാറി താമസിക്കുകയോ വേണം. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ജാഗ്രത പുലര്‍ത്തണം. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം.മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ പരമാവധി 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here