ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി തള്ളി; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹൈക്കോടതി

മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടി റദ്ദാക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസ് പ്രൊഫഷണലിസം കാണിച്ചില്ലെന്നും കോടതി വിമർശിച്ചു. തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്നും ഇതിനുള്ള നടപടികൾ ഉണ്ടായില്ലെന്നും കോടതി വിമർശിച്ചു. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ കഴിഞ്ഞ ബുധനാഴ്ചയാണ് മുൻ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്.
Read Also; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാർജ് ചെയ്തു
രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന ലാബ് പരിശോധനാ റിപ്പോർട്ടാണ് ജാമ്യം ലഭിക്കുന്നതിന് സഹായകരമായത്. അപകടം നടന്നയുടനെ ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയനാക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയിരുന്നു. റിമാൻഡിലിരിക്കെ തിരുവനന്തപുരം കിംസ് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീറാം ഒരു ദിവസം പോലും ജയിലിൽ കിടക്കാതെയാണ് ജാമ്യം നേടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീറാമിനെ തിങ്കളാഴ്ച വൈകീട്ട് ഡിസ്ചാർജ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here