പ്രളയത്തിൽ വഴി തെറ്റി ആനക്കുട്ടി; വനപാലകർ രക്ഷപ്പെടുത്തി വിട്ടയച്ചു

മനുഷ്യർ മാത്രമല്ല വന്യമൃഗങ്ങളും മഴക്കെടുതി നേരിടുകയാണ്. കനത്തമഴയിൽ കൂട്ടംതെറ്റിയെത്തിയ ആനക്കുട്ടിയെ വനപാലകർ പിടികൂടി രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ മൊക്കം പുഴയോരത്താണ് ഒരു വയസ് പ്രായമുളള പിടിയാനക്കുട്ടിയെ നാട്ടുകാർ കണ്ടത്. നിലമ്പൂർ കാട്ടിൽ നിന്നും കൂട്ടംതെറ്റി എത്തിയതാകാമെന്ന് നാട്ടുകാർ പറയുന്നു.
ഏറെ നേരം പുഴയോരത്തുകൂടി ആനക്കുട്ടി തനിച്ചു കളിച്ച് നടന്നിട്ടും തള്ളയാനയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാർ വനപാലകരെ വിവരമറിയിച്ചു. ഇതേതുടര്‍ന്ന് വനപാലകരെത്തി ആനക്കുട്ടിയെ പിടികൂടി ശങ്കരങ്കോടിനോട് ചേര്‍ന്നുള്ള പുളിങ്കരക്കയ്യില്‍ കണ്ട ആനക്കൂട്ടത്തൊടാപ്പം വിട്ടയച്ചു. കാട്ടില്‍ ഏറെനേരം തിരച്ചില്‍ നടത്തിയാണ് വനപാലകര്‍ ആനക്കൂട്ടത്തെ കണ്ടെത്തിയത്.
ഒരു ദിവസം മാറി നിന്നതിനു ശേഷം വീണ്ടും സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here