കവളപ്പാറ ഉരുൾപ്പൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം കവളപ്പാറയിലും മണ്ണിനടിയിൽപെട്ടവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് മരിച്ചവരുടെ എണ്ണം 31 ആയി. അവസാന ആളെയും കണ്ടത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.
കവളപ്പാറയിൽ ദുരന്തത്തിന് ഇരയായ മുപ്പതോളം പേരെ ഇനിയും പ്രദേശത്ത് നിന്ന് കണ്ടെത്താൻ ബാക്കിയുടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇന്നലെ ശക്തമായി പെയ്ത മഴമൂലം തിരച്ചിലിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം മുത്തപ്പൻ കുന്നിലെ തിരച്ചിൽ രണ്ടു തവണ നിർത്തിവെക്കേണ്ടി വരികയും ചെയ്തു.
ആളുകൾ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി കണ്ടെത്തിയ 8 ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. ഉറ്റവരെ നഷ്ടപ്പെട്ട പലരും സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദാരുണ ചിത്രങ്ങളും കവളപ്പാറയിൽ ഉണ്ടായിരുന്നു. നാൽപ്പത് വീടുകളെങ്കിലും മണ്ണിനടിയിലുണ്ടെന്നാണ് കണക്ക്.
Read Also : പരിസ്ഥിതിയെ അവഗണിക്കുന്നതാണ് ഇന്നത്തെ ദുരന്തങ്ങൾക്ക് കാരണമെന്ന് ഗവർണർ
വൻ നാശം വിതച്ച ജില്ലയിലെ തുടര്നടപാടികൾക്കായി മന്ത്രി കെ.ടി ജലീലിന്റെ ആദ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കാണാതായ അവസാനത്തെ ആളേയും കണ്ടെത്തുന്നതു വരെ തെരച്ചിൽ തുടരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു
ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനാണ് തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here