Advertisement

പശ്ചിമഘട്ട മലനിരകളിലെ കടന്നാക്രമണം അവസാനിപ്പിക്കണം; ഗാഡ്ഗിലിനെ പിന്തുണച്ച് വീണ്ടും വി എസ് അച്യുതാനന്ദൻ

August 15, 2019
Google News 0 minutes Read

ഗാഡ്ഗിലിനെ വീണ്ടും പിന്തുണച്ച് വി എസ് അച്യുതാനന്ദൻ. ദുരന്തങ്ങളുടെ യഥാർത്ഥ കാരണം ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർ പറഞ്ഞു തന്നിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

വയൽ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിൻ മുകളിലെ തടയണ നിർമാണവുമെല്ലാം ദുരന്ത കാരണമാണെന്ന് കേരളത്തിലെ ഏത് കൊച്ചു കുട്ടിക്കും അറിയാം. ഇനിയും അതിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത് ജനപ്രതിനിധികളാണെന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങളിൽനിന്ന് ജനങ്ങൾ വായിച്ചെടുക്കുന്നതെന്നും വി എസ് പറഞ്ഞു.

മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയർന്നുകഴിഞ്ഞു. കേരളത്തെ കേരളമാക്കി നിലനിർത്തിപ്പോന്ന പശ്ചിമഘട്ട മലനിരകളിൽ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണം അവസാനിപ്പിക്കാൻ അടിയന്തരമായ ഇടപെടലുകളുണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തങ്ങൾക്ക് നാം തന്നെയായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്. ഇതേക്കുറിച്ചെല്ലാം ശാസ്ത്രീയമായ പഠനങ്ങളും നടന്നിട്ടുണ്ട്. പക്ഷെ, ശാസ്ത്രീയ പഠനങ്ങളെ ചില സൗകര്യങ്ങളുടെ പേരിൽ നാം അവഗണിക്കുകയായിരുന്നു. അതിവർഷവും വരൾച്ചയും തുടർച്ചയായി അനുഭവിക്കേണ്ടിവരുന്ന കേരളത്തിന്, ഓരോ വർഷവും ദുരന്തങ്ങളെക്കൂടി അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യമാണ് വന്നുചേർന്നിട്ടുള്ളത്.

ഈ ദുരന്തങ്ങളുടെ യഥാർത്ഥ കാരണം ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർ പറഞ്ഞു തന്നിട്ടുണ്ട്. മാധവ് ഗാഡ്ഗിലിനെപ്പോലുള്ള വിദഗ്ധരുടെ പഠന റിപ്പോർട്ടുകൾ നമ്മുടെ മുമ്പിലുണ്ട്. വയൽ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിൻമുകളിലെ തടയണ നിർമ്മാണവുമെല്ലാം ദുരന്ത കാരണമാണെന്ന് ഇന്ന് കേരളത്തിലെ ഏത് കൊച്ചു കുട്ടിക്കും അറിയാം. ഇനിയും അതിൻറെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത് ജനപ്രതിനിധികളാണെന്നാണ് ഇതപര്യന്തമുള്ള പ്രതികരണങ്ങളിൽനിന്ന് ജനങ്ങൾ വായിച്ചെടുക്കുന്നത്.

നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ ഇളവുകൾ വരുത്തുന്നതും, പാറ ഖനനത്തിന് യഥേഷ്ടം അനുമതി നൽകുന്നതും അനധികൃത നിർമ്മാണങ്ങൾ സാധൂകരിക്കുന്നതുമെല്ലാം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകളാവുമ്പോൾ ജനങ്ങൾ നിസ്സഹായരായിപ്പോവുകയാണ്. ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ക്വാറികൾക്ക് അനുമതി നിഷേധിക്കും എന്ന പ്രഖ്യാപനം ആശ്വാസകരമാണ്. പക്ഷെ, അനുമതി നൽകിയതുകൊണ്ടാണ് അവിടെ പാറമടകളുണ്ടായതും അതെല്ലാം ദുരന്തകാരണമായതും എന്ന വസ്തുത മറന്നുകൂട.

അതിനാൽ, ശാസ്ത്രീയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതുമായ എല്ലാ നടപടികളും കർശനമായി വിലക്കപ്പെടുകതന്നെ വേണം. പാറമടകൾ ജനവാസ മേഖലയിൽനിന്നും ഇരുനൂറ് മീറ്ററെങ്കിലും ദുരം പാലിക്കണം എന്നും, പാരിസ്ഥിതിക ദുർബ്ബല പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കർശനമായ വിലക്ക് ഏർപ്പെടുത്തണമെന്നും, കുന്നിൻ മുകളിലെ തടയണകളും ഇതര നിർമ്മിതികളും പൊളിച്ചുമാറ്റണമെന്നുമെല്ലാം തീരുമാനിക്കാൻ ഇനിയുമൊരു പ്രളയം വരെ കാത്തിരിക്കേണ്ടതില്ല. കഴിഞ്ഞ പ്രളയത്തിൽ വീടുകളാണ് ഒലിച്ചു പോയതെങ്കിൽ, ഇത്തവണ ഗ്രാമങ്ങൾതന്നെ ഒലിച്ചുപോയി.

മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയർന്നുകഴിഞ്ഞു. കേരളത്തെ കേരളമാക്കി നിലനിർത്തിപ്പോന്ന പശ്ചിമഘട്ട മലനിരകളിൽ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണം അവസാനിപ്പിക്കാൻ അടിയന്തരമായ ഇടപെടലുകളുണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തങ്ങൾക്ക് നാം തന്നെയായിരിക്കും ഉത്തരവാദികൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here