ഇത്തവണ ഹറമൈൻ ട്രെയിനിൽ യാത്ര ചെയ്ത ഹജ്ജ് തീർത്ഥാടകരുടെ എണ്ണം അര ലക്ഷം

അര ലക്ഷത്തോളം ഹജ്ജ് തീർഥാടകർ ഇത്തവണ ഹറമൈൻ ട്രെയിനിൽ യാത്ര ചെയ്തു. ജിദ്ദ വിമാനത്താവളത്തിലെ സ്റ്റേഷൻ ഒക്ടോബറിൽ തുറക്കും. അതോടെ ട്രെയിനിൻറെ ശേഷി വർധിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ഹജ്ജിനു ശേഷമാണ് മക്ക-മദീന നഗരങ്ങൾക്കിടയിൽ ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ആരംഭിച്ചത്. ഈ വർഷം ഹജ്ജ് തീർഥാടകരും ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്തി തുടങ്ങി. അമ്പതിനായിരം ഹജ്ജ് തീർഥാടകർ ഇത്തവണ ഹജ്ജിനു മുമ്പ് തന്നെ ട്രെയിനിൽ യാത്ര ചെയ്തു. ഹജ്ജ് വേളയിൽ 192 തവണ ട്രെയിൻ സർവീസ് നടത്തി. 417 പേർക്ക് വീതം യാത്ര ചെയ്യാവുന്ന 35 ബോഗികൾ ആണ് നിലവിൽ ട്രിനിനിനുള്ളത്. ആഴ്ചയിൽ അറുപത്തിനാല് സർവീസ് നടത്തുന്നു.
Read Also : സഹകരണ കരാറിൽ ഒപ്പുവെച്ച് സൗദി എയർലൈൻസും ഹറമൈൻ അതിവേഗ റെയിൽവേയും
മക്ക, ജിദ്ദയിലെ സുലൈമാനിയ, റാബഗിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി, മദീന എന്നീ നാല് സ്റ്റേഷനുകളാണ് നിലവിലുള്ളത്. ഈ ഒക്ടോബറിൽ ജിദ്ദ വിമാനത്താവളത്തിലെ സ്റ്റേഷനും പ്രവർത്തിച്ചു തുടങ്ങും. അതോടെ ട്രെയിനിൻറെ കപ്പാസിറ്റി ഇരട്ടിയാകും എന്നാണ് പ്രതീക്ഷ. ജിദ്ദയിൽ ഇറങ്ങുന്ന ഹജ്ജ് ഉംറ തീർഥാടകർക്ക് നേരിട്ട് മക്കയിലേക്കും മദീനയിലെക്കും പോകാൻ ഇതുമൂലം സാധിക്കും. മണിക്കൂറിൽ ആയിരം യാത്രക്കാർക്ക് വരാനും പോകാനും ജിദ്ദ വിമാനത്താവളത്തിലെ സ്റ്റേഷന് ശേഷിയുണ്ട്. മക്ക-മദീന നഗരങ്ങൾക്കിടയിലെ നാനൂറ്റിയമ്പതോളം കിലോമീറ്റർ ദൂരം സുരക്ഷിതമായി യാത്ര ചെയ്യാൻ സൗകര്യം ഒരുക്കുന്നു ഹറമൈൻ ട്രെയിൻ. മണിക്കൂറിൽ മുന്നൂറു കിലോമീറ്റർ വരെ വേഗത്തിൽ യാത്ര ചെയ്യാൻ ട്രെയിനിന് ആകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here