Advertisement

കൃത്രിമ കാലിലും തന്നാലാവും വിധം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയ ശ്യാമിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു

August 16, 2019
Google News 1 minute Read

കൃത്രിമ കാലിലും തന്നാലാവും വിധം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയ ശ്യാമിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. ആരോഗ്യമന്ത്രി കെകെ ഷൈലജയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നൽകുവാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും ഷൈലജ പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങൾ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന എം.ജി കോളേജ് വിദ്യാർഥിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയാൻ സാധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഡ്‌നി സംബന്ധമായ ഗുരുതര രോഗത്തിന് ചികിത്സ തേടുന്ന ആ ചെറുപ്പകാരനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി അപ്പോൾ തന്നെ ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെടുകയും ചികിത്സാകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

എന്നെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചത് ശ്യാംകുമാറിനെ ചികിത്സിക്കുന്ന ഡോക്ടറുടെ വാക്കുകളായിരുന്നു. ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ

‘ശ്യാംകുമാർ എന്നെ എന്നും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. ഇത്രയും പോസിറ്റീവ് ആയ ഒരു രോഗിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മറ്റു രോഗികളോട് ഇടപഴകും പോലെയല്ല ശ്യാംകുമാറിനോട് സംസാരിക്കുമ്പോൾ, ആ ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മറ്റുള്ളവർക്ക് മാതൃകയാണ്. ശരിക്കും ഒരു ഡോക്ടറെന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്’.

വളരെയധികം ആവേശത്തോടു കൂടിയാണ് ഡോക്ടർ ശ്യാമിനെ കുറിച്ച് പറഞ്ഞു നിർത്തിയത്. ഈ ശാരീരിക ക്ലേശങ്ങൾക്കിടയിലും ശ്യാം സൈക്ലിംഗ് നടത്തുമെന്നതും എന്നെ ഏറെ വിസ്മയിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയാണ് ശ്യാമിന്റെ പ്രത്യേകത. അത് തന്നെയാണ് ഈ ചെറുപ്പക്കാരന്റെ കരുത്തും എന്ന് മനസിലാക്കാൻ സാധിച്ചു.

രോഗവിവരങ്ങളെക്കുറിച്ച് ഏറെനേരം ഡോക്ടറുമായി സംസാരിച്ചു. ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നൽകുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ചികിത്സാചെലവ് സർക്കാർ വഹിക്കുകയും അതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ശ്യാമിന്റെ രോഗം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്നും, ഇനിയും കൂടുതൽ സാമൂഹ്യപ്രവർത്തനങ്ങളിൽ വ്യാപൃതനാവാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിക്കുന്നു.

Read Also : ദുരിതബാധിതരുടെ അതിജീവനത്തിനായി പോരാടുന്ന ശ്യാംകുമാറിനും വേണം ഒരു കൈ സഹായം

ശ്യാമിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആദ്യം ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത് മന്ത്രി തോമസ് ഐസക്കാണ്. എംജി കോളജിലെ സൈക്കോളജി വിദ്യാർത്ഥിയായ ശ്യാം മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. പതിനാലു ശസ്ത്രക്രിയകളാണ് ഇതിനോടകം കഴിഞ്ഞത്.

ശ്യാമിനെ കുറിച്ച് ട്വന്റിഫോർ വാർത്ത നൽകിയിരുന്നു. ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബ് മാറ്റിയാൽ 5 മണിക്കൂറിൽ കൂടുതൽ താൻ ജീവിച്ചിരിക്കില്ലെന്ന് ശ്യാം ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. കിഡ്നി മാറ്റി വയ്ക്കുക മാത്രമാണ് ശ്യാമിന് മുന്നിലുള്ള പോംവഴി. ഇരുപത്തിയഞ്ച് ലക്ഷം രൂപ ഇതിനായി ചിലവ് വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here