ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മലയാളികള്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചതായി ശ്രീലങ്കന്‍ മന്ത്രി ജോണ്‍ അമരത്തുങ്ക; ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്

ശ്രീലങ്കയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മലയാളികള്‍ക്ക് പങ്കുള്ളതായി സൂചനയുണ്ടെന്ന് ശ്രീലങ്കന്‍ മന്ത്രി ജോണ്‍ അമരത്തുങ്ക. പിടിയിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും ശ്രീലങ്കന്‍ മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോര്‍എക്‌സ്‌ക്ലുസീവ്.
കഴിഞ്ഞ ഏപ്രില്‍ 21 ന് ശ്രീലങ്കയില്‍ 3 ക്രസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേറാക്രമണ കേസില്‍ മൂന്നു മലയാളികളെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി മലയാളികള്‍ക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചാവേര്‍ സ്‌ഫോടനത്തിലെ കേരള ബന്ധം ശ്രീലന്‍ മന്ത്രിയും സ്ഥിരീകരിക്കുന്നു. ചില ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടാതെ കേരളം, തമിഴ്‌നാട് എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചനകള്‍ ലഭിച്ചിരുന്നു. നയതന്ത്ര തലത്തില്‍ ഈ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ശ്രീലങ്കയിലെ ടൂറിസം, ക്രിസ്ത്യന്‍ മതകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിജോണ്‍ അമരത്തുങ്ക ട്വന്റിഫോറിനോട് പറഞ്ഞു.
സ്‌ഫോടനത്തിലെ അന്താരാഷ്ട്ര ബന്ധം നേരത്തെ തന്നെ വ്യക്തമായിരുന്നതാണ്. അന്വേഷണം പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പൗരന്മാരെ ആരെയും അനാവശ്യമായി വേട്ടയാടില്ലെന്നും മന്ത്രി ജോണ്‍ അമരത്തുങ്ക പറഞ്ഞു. ആക്രമണത്തെ ശ്രീലങ്ക അതിജീവിച്ച് തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് നേരത്തെ ഏറ്റെടുത്തിരുന്നു.
ശ്രീലങ്കന്‍ ടൂറിസം പ്രചാരണ പരിപാടിക്കായി കൊച്ചിയിലെത്തിയപ്പോഴാണ് ചാവേറാക്രമണത്തിലെ അന്വേഷണം സംബന്ധിച്ച് കാര്യങ്ങള്‍ മന്ത്രി ട്വന്റിഫോറിനോട് വിശദീകരിച്ചത്.
ഈസ്റ്റര്‍ ദിനത്തിലെ ആക്രമണത്തില്‍ മലയാളി ബന്ധമുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഐഎ നേരത്തെ 3 മലയാളികളെ ചോദ്യം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here