കവളപ്പാറ ഉരുൾപ്പൊട്ടൽ; ജിപിആർ ഉപയോഗിച്ചുള്ള തെരച്ചിലിനായി വിദഗ്ധ സംഘം ഇന്നെത്തും

ഉരുൾപ്പൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു. ഇനിയും കണ്ടെത്താനുള്ള 21 പേർക്കായി കവളപ്പാറയിലും 7 പേർക്കായി പുത്തുമലയിലും തെരച്ചിൽ തുടരുകയാണ്. ആധുനിക സംവിധാനമായ ജിപിആർ ഉപയോഗിച്ചുള്ള തിരച്ചിലിനായി വിദഗ്ധ സംഘം ഇന്ന് കവളപ്പാറയിലെത്തും. നിലമ്പൂരിലെ ദുരിതബാധിതർക്ക് പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ ഒരുക്കുന്നതായി മന്ത്രി എ.കെ ബാലൻ പറഞ്ഞു.
നിലമ്പൂർ കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 59 പേരും വയനാട് പുത്തുമലയിൽ 17 പേരുമാണ് അകപ്പട്ടത്. ദുരന്തത്തിന് ഇരയായ മുഴുവൻ പേരെയും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം. മണ്ണിനടിയിൽ അകപ്പെട്ട ആളുകളെ കണ്ടെത്താൻ കഴിയുന്ന ആധുനിക സംവിധാനമായ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ ഇന്ന് കവളപ്പാറയിലെത്തും.
മണ്ണിലും പാറയിലും വെള്ളത്തിലും പ്രതീക്ഷകൾ നൽകുന്ന ജിപിആർ സംവിധാനം പക്ഷെ ചെളി നിറഞ്ഞ മണ്ണിൽ പരിമിതിയുള്ളതാണ് എന്നതാണ് ആശങ്ക. കവളപ്പാറയിൽ നടത്തുന്ന പരിശോധനയുടെ ഫലത്തിന് അനുസരിച്ചായിരിക്കും പുത്തുമലയിൽ ജിപിആർ സംവിധാനം ഉപയോഗിക്കുക.
Read Also : പള്ളിയിൽ പോസ്റ്റുമാർട്ടം; കവളപ്പാറ പള്ളിയിലെ ജുമുഅ നടത്തിയത് ബസ് സ്റ്റാൻഡിൽ
സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതബാധിത പ്രദേശങ്ങളും മേഖലയിലെ ക്യാംപുകളും സന്ദർശിച്ചു. നിലമ്പൂരിലെ മുഴുവൻ ദുരിത ബാധിതരെ പുനരധിവസിപ്പിക്കുമെന്നും ഇതിനായി സർക്കാരിന്റെ കയ്യിലുള്ള ഭൂമി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മാപ്പിംഗ് പ്രകാരം വീടുണ്ടായിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്യത്തിൽ തിരച്ചിൽ നടക്കുന്നത്. മുന്നൂറോളം വരുന്ന സംഘമാണ് കവളപ്പാറയിലും പുത്തുമലയിലും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here