കവളപ്പാറയിൽ വീണ്ടും വിള്ളൽ

കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളൽ. മുത്തപ്പൻകുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളൽ കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയാണ് സംഭവം.
അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. അഞ്ച് ഇഞ്ച് മുതൽ 2 അടിയോളം വീതിയിലാണ് ഭൂമി വിണ്ടുകീറിയത്. ചിലയിടങ്ങളിൽ ഭൂമി താഴ്ന്ന നിലയിലും കണ്ടെത്തി. വിള്ളലുണ്ടായ മലയുടെ താഴ്ഭാഗത്ത് നിരവധി വീടുകളുണ്ട്. ഇവിടെയുള്ളവർ നിലവിൽ ക്യാമ്പുകളിലാണ് കഴിയുന്നത്. മഴയ്ക്ക് ശമനമുണ്ടായതോടെ വീടുകളിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ഇവിടുത്തുകാർ. പ്രദേശത്ത് വീണ്ടും വിള്ളൽ രൂപപ്പെട്ടത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
അതേസമയം, കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറ ഉരുൾപ്പൊട്ടലിൽ മരണം 39 ആയി. ഇനി 20 പേരെയാണ് കണ്ടെത്തേണ്ടത്. പതിനാലോളം ഹിറ്റാച്ചികൾ ഉപയോഗിച്ചാണ് കാണാതായവർക്കായി കവളപ്പാറയിൽ തിരച്ചിൽ നടത്തുന്നത്. മഴ മാറിനിൽക്കുന്നതിനാൽ തിരച്ചിൽ സുഗമമായി നടക്കുന്നുണ്ടെങ്കിലും ചതുപ്പ് പ്രദേശങ്ങളിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here