മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; ശ്രീരാമിനെതിരെ നടപടി വൈകിപ്പിച്ചത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീരാമിനെതിരെ നടപടി വൈകിപ്പിച്ചത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ട്വന്റിഫോറിനോടാണ് ഗതാഗത മന്ത്രി ഇക്കാര്യം പറഞ്ഞത്.
ശ്രീറാമിന്റെ ലൈസൻസ് റദ്ദാക്കേണ്ടതാണെന്നും അന്ന് തന്നെ നിയമപരമായ എല്ലാ നടപടികളും സ്വകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ന് തന്നെ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഇന്ന് തന്നെ റദ്ദാക്കും. വഫാ ഫിറോസിന്റെ ലൈസൻസും ഇന്ന് റദ്ദാക്കും. ശ്രീരാമിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി വൈകുന്നെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് നടപടി. സാങ്കേതിക കാരണങ്ങളാലാണ് നടപടി വൈകിയതെന്നും വിശദീകരണം.
ഇന്നലെ കേസുമായി ബന്ധപ്പെട്ട് രക്തപരിശോധ വൈകിയതിൽ വിചിത്ര വാദവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. ജനറൽ ആശുപത്രിയിലെ ഡോക്ടറേയും പരാതിക്കാരനെയും പഴിചാരിയാണ് പൊലീസ് റിപ്പോർട്ട്. രക്തപരിശോധന നടത്താൻ ആവർത്തിച്ച് പറഞ്ഞിട്ടും ഡോക്ടർ തയ്യാറായില്ലെന്നും കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത് പരാതിക്കാരൻ തർക്കിച്ചത് മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്.
Read Also : ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്; ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി
നിലവിൽ സസ്‌പെൻഷനിൽ കഴിയുന്ന എസ് ഐ ജയപ്രകാശ് രക്തം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാൽ കൃത്യമായ പ്രത്യേക അപേക്ഷ നൽകണമെന്ന് ഡോക്ടർ മറുപടി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ ഈ സമയം പ്രത്യേക അപേക്ഷ സമർപ്പിക്കാൻ പൊലീസിന് സാധിച്ചില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത് പരാതിക്കാരൻ വിസമ്മതിച്ചത് മൂലമാണെന്നാണ് മറ്റൊരു ന്യായീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here