മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം,തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 3 ജില്ലകളില്‍ യല്ലോ അലര്‍ട്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കണമെന്ന് ജാഗ്രതാ മുന്നറിയിപ്പ്. അതേ സമയം, മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസ്സമില്ല.
മധ്യകേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം തൃശൂര്‍ ജില്ലകളില്‍ ഇന്ന് ശക്തമായതൊ അതിശക്തമായതൊ ആയ മഴ ലഭിച്ചേക്കും. 11 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്ന പ്രവചനമുള്ളത് കൊണ്ട് തന്നെ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
എവിടെയും റെഡ് അലര്‍ട്ടില്ല.
ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളില്‍ യല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. വിനോദ സഞ്ചാരത്തിനായി മലയോര മേഖലകളിലും, ബീച്ചുകളിലും പോകരുത്. വടക്കന്‍ കേരളത്തില്‍ ചില ജില്ലകളില്‍ നാളെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. അതേ സമയം മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസ്സമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here