നിരപരാധിയെന്ന് കണ്ടെത്തി; ഭീകരബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത റഹീമിനെ വിട്ടയച്ചു
ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെ പൊലീസ് വിട്ടയച്ചു. തീവ്രവാദ ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ലഷ്‌കർ ബന്ധം ആരോപിച്ച് ഇന്നലെയാണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്.
ശ്രീലങ്കയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പത്ത് തീവ്രവാദികൾ എത്തിയെന്നും ഇവർക്ക് അബ്ദുൾ ഖാദർ റഹീം സഹായം ചെയ്തു കൊടുത്തുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. എറണാകുളം സിജെഎം കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് തമിഴ്‌നാട് ക്യു ബ്രാഞ്ചും ദേശീയ അന്വേഷണ ഏജൻസികളും റഹീമിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഏതെങ്കിലും തരത്തിൽ തീവ്രവാദ ബന്ധമുള്ളതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് വിട്ടയച്ചത്.
Read Also; തമിഴ്‌നാട്ടിലെ ലഷ്‌കർ ഭീഷണി; കേരളത്തിലും അതീവ ജാഗ്രതാ നിർദേശം
റഹീമിനൊപ്പം കസ്റ്റഡിയിലെടുത്ത യുവതിയെയും അന്വേഷണ ഏജൻസികൾ നേരത്തെ ചോദ്യം ചെയ്തിരുന്നു. ബഹ്‌റിനിലെ പെൺവാണിഭ സംഘത്തിൽ നിന്നും യുവതിയെ രക്ഷപ്പെടുത്തിയതിലുള്ള പകയാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്ന് റഹീം ആരോപിച്ചിരുന്നു. തീവ്രവാദ ഭീഷണിയെ തുടർന്നുള്ള അതീവ ജാഗ്രതാ നിർദേശം നിലനിൽക്കെയാണ് റഹീമിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here