‘മോദി സ്തുതി തുടർന്നാൽ പരസ്യമായി ബഹിഷ്‌ക്കരിക്കും’: തരൂരിന് മുരളീധരന്റെ മറുപടി

മോദി സ്തുതിയുമായി ബന്ധപ്പെട്ട് വിമർശിച്ചതിന് പരിഹസിച്ച ശശി തരൂർ എംപിയെ കടന്നാക്രമിച്ച് കെ മുരളീധരൻ എംപി. കെ കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് സർട്ടിഫിക്കറ്റ് എഴുതാൻ ശശി തരൂർ ആയിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. മോദി സ്തുതിയുമായി ബന്ധപ്പെട്ട് തെറ്റ് തിരുത്താൻ ശശി തരൂർ തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു.
ശശി തരൂർ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ നടപടി ആവശ്യപ്പെടും. പാർട്ടി ലേബലിൽ ജയിച്ചെങ്കിൽ പാർട്ടി നയങ്ങളും അനുസരിക്കണം. കോൺഗ്രസിൽ ഇരുന്ന് മോദി സ്തുതി വേണ്ട. ഇനിയും ശശി തരൂർ ഇത് തുടർന്നാൽ പരസ്യമായി ബഹിഷ്‌കരിക്കേണ്ടി വരും. മലയാള പത്രം വായിക്കാത്തതുകൊണ്ടാണ് തന്റെ മടങ്ങിവരവ് തരൂർ കൃത്യസമയത്ത് അറിയാതിരുന്നതെന്നും മുരളീധരൻ തിരിച്ചടിച്ചു. കെ കരുണാകരന്റെ കുടുംബം സംഘികളുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മോദി സ്തുതിയുമായി ബന്ധപ്പെട്ട് ശശി തരൂരിനെ വിമർശിച്ച് കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി, ബിജെപിയിൽ ചേരണമെന്ന് തന്നോട് പറഞ്ഞയാൾ എട്ട് വർഷം മുൻപാണ് കോൺഗ്രസിൽ തിരിച്ചെത്തിയതെന്ന് കെ മുരളീധരനെ ലക്ഷ്യംവച്ച് ശശി തരൂർ പറഞ്ഞിരുന്നു. ഇതാണ് മുരളീധരനെ ചൊടിപ്പിച്ചത്.
കോൺഗ്രസിൽ നിന്നും കടുത്ത വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ തന്റെ ഭാഗം വിശദീകരിച്ച് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു.
താൻ മോദിയുടെ കടുത്ത വിമർശകനാണെന്നും തന്റെ നിലപാട് മോദിക്ക് അനുകൂലമായി വളച്ചൊടിച്ചെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു. വേണ്ടത് ക്രിയാത്മക വിമർശനമാണ്. തന്റെ നിലപാടുകളോട് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അതിനെ ബഹുമാനിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. അതിനിടെ മോദി സ്തുതിയിൽ ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടി. മോദിയെ പ്രകീർത്തിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും നടപടി പാർട്ടിയുടെ അന്തസിനും അച്ചടക്കത്തിനും നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here