‘മുത്തൂറ്റിന്റെ ബ്രാഞ്ചുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് പിന്നിൽ സമരമല്ല’; വിശദീകരണവുമായി സിഐടിയു പ്രതിനിധി

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ ബ്രാഞ്ചുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് സിഐടിയു പ്രതിനിധി. കേരളത്തിൽ വിവിധയിടങ്ങളിൽ മുത്തൂറ്റിന് ലോൺ നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് പിന്നിലെന്നും സിഐടിയു പ്രതിനിധി ട്വന്റിഫോറിനോട് പറഞ്ഞു.
തങ്ങളുടെ സമരം ന്യായമായ ആവശ്യങ്ങൾക്കാണ്. രണ്ട് വർഷം മുൻപ് തൊഴിൽ മന്ത്രിയുടേയും ലേബർ കമ്മീഷന്റേയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പ് ഉടമ്പടി തയ്യാറാക്കിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയില്ല. രണ്ടു വർഷത്തിനിടെ പത്തോളം മന്ത്രിമാരുടെ സാന്നിധ്യത്തിലും ലേബർ കമ്മീഷന്റെ നേതൃത്വത്തിലും ചർച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ലെന്നും പ്രതിനിധി പറഞ്ഞു.
കേരളത്തിൽ 650 ഓളം ബ്രാഞ്ചുകളിലായി മൂവായിരത്തോളം ജീവനക്കാരാണ് ഉള്ളത്. ഇതിൽ 90 ശതമാനം പേരും സംഘടനയിൽ അംഗങ്ങളാണ്. പത്ത് ശതമാനം ജീവനക്കാർ മാത്രമാണ് മാനേജ്‌മെന്റിന്റെ കൂടെ നിൽക്കുന്നത്. ഇക്കാര്യം കമ്പനിക്ക് തന്നെ പരിശോധിക്കാവുന്നതാണ്. അതൊന്നും ചെയ്യാതെ ട്രേഡ് യൂണിയൻ പ്രവർത്തനം സ്ഥാപനത്തിൽ അനുവദിക്കില്ല എന്ന മാനേജ്‌മെന്റിന്റെ ദാർഷ്ട്യമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും പ്രതിനിധി കുറ്റപ്പെടുത്തി.
Read more:മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കേരളം വിടുന്നു; രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകും
മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ ബ്രാഞ്ചുകൾ അടച്ചുപൂട്ടാൻ മാനേജ്‌മെന്റ് തീരുമാനിച്ചതായി വാർത്ത പുറത്തുവന്നിരുന്നു. സിഐടിയു സമരം കൊണ്ടാണ് തങ്ങൾക്ക് ബ്രാഞ്ചുകൾ തുറക്കാൻ സാധിക്കാത്തതെന്നും ഈ രീതി തുടർന്നാൽ ബ്രാഞ്ചുകൾ എന്നെന്നേക്കുമായി അടച്ചുപൂട്ടുകയേ നിർവാഹമുള്ളൂ എന്നും മുത്തൂറ്റ് പ്രതിനിധി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. മുത്തൂറ്റിലെ ജീവനക്കാരെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുകയാണ്. ബ്രാഞ്ചുകൾ തുറന്നാൽ കാലും കൈയും വെട്ടുമെന്നാണ് ഭീഷണി. ബ്രാഞ്ചുകൾക്ക് മുന്നിൽ കൊടികൾ സ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഈ സമരം തുടരുകയാണെന്നും കേരളത്തിൽ പന്ത്രണ്ട് ശതമാനം ബിസിനസ് ഉണ്ടായിരുന്നത് 4ശതമാനമായി കുറഞ്ഞുവെന്നും മുത്തൂറ്റ് പ്രതിനിധി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here