കണ്ണൻ ഗോപിനാഥിനോട് ജോലിയിൽ തുടരാൻ കേന്ദ്രസർക്കാർ; വീടിന് മുന്നിൽ നോട്ടീസ് പതിച്ചു

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥിനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം. രാജി അംഗീകരിക്കുന്നത് വരെ ജോലിയിൽ തുടരണമെന്ന് കേന്ദ്രസർക്കാരാണ് നിർദേശിച്ചത്. തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൻ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നിൽ നോട്ടീസ് പതിച്ചു.
ദാമൻ ദിയു പേഴ്‌സണൽ വകുപ്പാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കണ്ണൻ ഗോപിനാഥ് സ്ഥലത്ത് ഇല്ലാത്തതിനാലാണ് സിൽവാസയിൽ അദ്ദേഹം താമസിച്ചിരുന്ന സർക്കാർ ഗസ്റ്റ് ഹൗസിന്റെ വാതിലിൽ നോട്ടീസ് പതിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ദാദ്രി ഹവേലിയിലെ ഊർജ സെക്രട്ടറിയായിരുന്നു കണ്ണൻ ഗോപിനാഥ്. ദാദർ ആൻഡ് ഹവേലി അഡ്മിനിസ്‌ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്തിരുന്നത് കണ്ണനായിരുന്നു. 2012 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
കണ്ണൻ ഗോപിനാഥിന്റെ രാജി കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. രാജിക്കാര്യത്തിൽ തീരുമാനമാകുന്നത് വരെ ജോലിയിൽ തുടരനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സർവീസിൽ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21നാണ് കണ്ണൻ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചത്. രാജ്യത്ത് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത്തരത്തിൽ മാത്രമേ ശക്തമായി പ്രതികരിക്കാൻ സാധിക്കുകയുള്ളൂവെന്നും തന്റെ രാജിക്കുള്ള കാരണമായി കണ്ണൻ പിന്നീട് വിശദീകരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here